എം.എൽ.എ ആയിരിക്കെ മരിച്ചാലും ആശ്രിത നിയമനത്തിന് വ്യവസ്ഥയില്ല
കൊച്ചി: ചെങ്ങന്നൂർ മുൻ എം.എൽ.എ അന്തരിച്ച കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന് അസി. എൻജിനിയറായി ആശ്രിത നിയമനം നൽകിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. എത്രയും വേഗം പ്രശാന്തിനെ ജോലിയിൽ നിന്ന് നീക്കം ചെയ്യാനും ഉത്തരവായി. നിയമനം നൽകാനുള്ള 2018 ഏപ്രിൽ ആറിലെ സർക്കാർ ഉത്തരവും ഏപ്രിൽ പത്തിലെ നിയമന ഉത്തരവും കോടതി റദ്ദാക്കി. എം.എൽ.എ സർക്കാർ ജീവനക്കാരനല്ലാത്തതിനാൽ ആശ്രിതനിയമനം നൽകാനാവില്ലെന്നും രാമചന്ദ്രൻ നായരുടെ മകന് നൽകിയ നിയമനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പാലക്കാട് സ്വദേശി അശോക് കുമാർ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പൊതുമരാമത്ത് വകുപ്പിൽ അസി. എൻജിനിയറായി സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് ജോലി നൽകിയതിനെയാണ് ഹർജിയിൽ ചോദ്യം ചെയ്തത്.
2018ലാണ് രാമചന്ദ്രൻ നായർ അന്തരിച്ചത്. പിതാവ് മരിച്ച ഒഴിവിൽ നിയമസഭാസീറ്റ് ആവശ്യപ്പെടാതിരിക്കാൻ മകന് സർക്കാർ ജോലി നൽകി ഒഴിവാക്കിയതാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ, നിർദ്ദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ പ്രത്യേക അധികാരം വിനിയോഗിച്ച് നിയമപരമായാണ് നിയമനം എന്നായിരുന്നു സർക്കാർ വാദം. മന്ത്രിസഭാതീരുമാനപ്രകാരമാണ് എൻജിനിയറിംഗ് ബിരുദധാരിയായ പ്രശാന്തിനെ നിയമിച്ചത്. ആവശ്യമെങ്കിൽ നിയമന ഉപാധികളിലും നിയമത്തിലും ഇളവനുവദിക്കാൻ സർക്കാരിന് അധികാരമുണ്ട്. ഈ തസ്തികയിൽ പ്രത്യേക നിയമനം നടത്തിയത് തന്നെ ബാധിച്ചതായി ഹർജിക്കാരന് പരാതിയില്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ, പൊതുജനസേവകർ എന്ന നിലയിൽ സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരിച്ചാലാണ് വ്യവസ്ഥകൾക്ക് വിധേയമായി ആശ്രിതർക്ക് നിയമനം നൽകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എം.എൽ.എ ആയിരിക്കെ തന്നെ ജനപ്രതിനിധി മരിച്ചാലും ആശ്രിത നിയമനത്തിന് വ്യവസ്ഥയില്ല. മുൻ എം.എൽ.എ മരിച്ചതിന്റെ പേരിൽ മകന് സർക്കാർ സർവീസിൽ നിയമനം നൽകിയ നടപടി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |