പാലക്കാട്: ആലത്തൂരിൽ മൂന്നു മാസം മുമ്പ് കാണാതായ കോളേജ് വിദ്യാർത്ഥിനി സൂര്യകൃഷ്ണയെ (22) മുംബയ് താനെയിൽ തമിഴ് കുടുംബത്തോടൊപ്പം പൊലീസ് കണ്ടെത്തി. ഇന്നലെ നാട്ടിലെത്തിച്ച് വൈദ്യ പരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കി രക്ഷിതാക്കൾക്കൊപ്പം വിട്ടു. പാലക്കാട് മേഴ്സി കോളജിലെ ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.
പുതിയങ്കം തെലുങ്കത്തറ രാധാകൃഷ്ണന്റെയും സുനിതയുടെ മൂത്ത മകൾ സൂര്യകൃഷ്ണ ആഗസ്റ്റ് 30ന് ആലത്തൂർ ടൗണിലെ സ്റ്റാളിലേക്കു ബുക്ക് വാങ്ങാൻ പോയതാണ്. മടങ്ങി വന്നില്ല. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാഗിൽ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യകൃഷ്ണ വീട് വിട്ടത്. മൊബൈൽ ഫോണോ എ.ടി.എം കാർഡോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല. അന്വേഷണത്തിൽ ആലത്തൂരിനടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന സി.സി ടിവി ദൃശ്യം കിട്ടി. പിന്നീട് കോയമ്പത്തൂരിലേക്ക് പോയി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മറ്റൊരു പേരിൽ മുംബയിലേക്ക് ടിക്കറ്റെടുത്തു.
സൂര്യയ്‌ക്കായി പൊലീസ് രാജ്യവ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലടക്കം ഫോട്ടോ സഹിതം നോട്ടീസ് പതിച്ചു. മലയാളി അസോസിയേഷനുകളുടെ സഹകരണവും തേടി. കാര്യമായ ഒരു വിവരവും ലഭിച്ചില്ല.
മുംബയിൽ എത്തിയശേഷം വഴിയിൽ പരിചയപ്പെട്ട ഒരാളാണ് തമിഴ് കുടുംബത്തിന്റെ വീട്ടിലെത്തിച്ചതെന്നാണ് സൂര്യ പൊലീസിനു നൽകിയ മൊഴി. അനാഥയാണെന്ന് ധരിപ്പിച്ചതോടെ കരുണ തോന്നിയാണ് തമിഴ് കുടുംബം അഭയം നൽകിയത്. മൂന്നു മാസത്തോളം പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് സൂര്യ കഴിഞ്ഞത്.
കഴിഞ്ഞ ദിവസം മറ്റൊരു പേരിൽ ഫെയ്സ്ബുക്ക് അക്കൗണ്ട് ആരംഭിച്ചതാണ് നിർണായകമായത്. നാട്ടിലെ ചില സുഹൃത്തുക്കൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും ചെയ്തു. സൈബർ സെല്ലുമായി ചേർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സൂര്യ തന്നെയാണെന്നും മുംബയിലാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തതെന്നും കണ്ടെത്തി. ഇതോടെയാണ് അന്വേഷണസംഘം മുംബയിലെത്തി സൂര്യയെ കണ്ടെത്തിയത്. അവിടെ സന്തോഷത്തോടെയാണ് കഴിഞ്ഞതെന്നാണ് സൂര്യ പൊലീസിനോടു പറഞ്ഞത്. വീട്ടിലേക്കു തിരികെ പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചെങ്കിലും പെൺകുട്ടിയെ നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |