കാബൂൾ: സ്ത്രീകൾക്കനുകൂലമായ പുതിയ ഉത്തരവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ. വിവാഹത്തിനായി സ്ത്രീയുടെ അനുമതി നേടണമെന്നും സ്ത്രീകളെ ഒരു വസ്തുവായി കണക്കാക്കരുതെന്നുമാണ് താലിബാന്റെ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. സ്ത്രീയെന്നത് ഒരു വസ്തുവല്ല. മറിച്ച് മഹത്വവും സ്വാതന്ത്ര്യവുമുള്ള മനുഷ്യനാണെന്നും സമാധാനത്തിനോ ശത്രുത അവസാനിപ്പിക്കുന്നതിനോ വേണ്ടി അവരെ ആർക്കും കൈമാറരുതെന്നും താലിബാൻ വക്താവ് സാബിഹില്ലാ മുജാഹിദ് ഉത്തരവിൽ വ്യക്തമാക്കി.
വിവാഹം, സ്ത്രീകൾക്കുള്ള സ്വത്ത് വകകൾ, എന്നിവ സംബന്ധിച്ച നിബന്ധനകളും ഉത്തരവിൽ ഉൾപ്പെടുന്നു. വിധികൾ പുറപ്പെടുവിക്കുമ്പോൾ കോടതികൾ ഇക്കാര്യം പരിഗണിക്കണമെന്നും മതസ്ഥാപനങ്ങളും മറ്റ് മന്ത്രാലയങ്ങളും സ്ത്രീകളുടെ ഇത്തരം അവകാശങ്ങൾ പിന്തുണയ്ക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.
അഫ്ഗാൻ ഭരണം പിടിച്ചെടുത്തത് മുതൽ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് താലിബാനുമേൽ നിരവധി അന്താരാഷ്ട്ര സമൂഹങ്ങൾ സമ്മർദ്ദം ചെലുത്തിയിരുന്നു. ചില പ്രവിശ്യകളിൽ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് അനുമതി നൽകിയതായി താലിബാൻ പറയുന്നുണ്ടെങ്കിലും ഇത് പ്രാബല്യത്തിൽ വന്നതായി അറിവില്ല. അതേസമയം, ഭാവിയിൽ അഫ്ഗാനിസ്ഥാനുമായി ബന്ധം തുടരണമെങ്കിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ലോകരാജ്യങ്ങൾ നിലപാട് അറിയിച്ചിരുന്നു. അഫ്ഗാനിസ്താന് മറ്റു ലോകരാജ്യങ്ങള്‍ നല്‍കി വന്നിരുന്ന സാമ്പത്തിക സഹായങ്ങളില്‍ ഭൂരിഭാഗവും മരവിപ്പിച്ചിരിക്കുകയാണ്. മരവിപ്പിച്ച സഹായങ്ങൾ ഉറപ്പിക്കാനാണ് താലിബാന്റെ പുതിയ നീക്കമെന്ന് സംശയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |