കൊച്ചി: ഗോവയിലേതിന് സമാനമായ കാസിനോയുടെ ചെറുപതിപ്പ് ഫ്ലാറ്റിലൊരുക്കി പ്രതിദിനം ലക്ഷങ്ങളുടെ ചൂതാട്ടം നടത്തുന്ന യുവാവ് അറസ്റ്റിൽ. വടക്കൻ പറവൂർ എളന്തിക്കര സ്വദേശി ടിപ്‌സൺ ഫ്രാൻസിസാണ് (33) അറസ്റ്റിലായത്. മോഡലുകളും സുഹൃത്തും മരിച്ച കാറപകടക്കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ചെലവന്നൂരിലെ ഫ്ലാറ്റിലെത്തിയത്. എന്നാൽ വഴിതെറ്റിയ പൊലീസ് സൗത്ത് ബ്ലോക്കിൽ അതേ നമ്പറുള്ള ടിപ്‌സന്റെ ഫ്ലാറ്റിലാണ് കയറിയത്. നോർത്ത് ബ്ലോക്കിലായിരുന്നു സൈജു ഡി.ജെ പാർട്ടി നടത്തിയിരുന്ന ഫ്ലാറ്റ്.
അറസ്റ്റിലായ ഫ്രാൻസിസിന്റെ കൈയിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിദിനം ഒന്നര ലക്ഷം രൂപയാണ് ചൂതാട്ടത്തിലൂടെ മാത്രം ഇയാൾക്ക് ലഭിച്ചിരുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ചൂതാട്ടകേന്ദ്രം കണ്ടെത്തുന്നത്. കൊച്ചിയിലെ സമ്പന്നരെ ലക്ഷ്യമിട്ട് തുടങ്ങിയ കേന്ദ്രത്തിലെ പതിവുകാരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽപ്പേർക്ക് ചൂതാട്ട കേന്ദ്ര നടത്തിപ്പുമായി ബന്ധമുണ്ട്. ഇവരെ ഇന്നോ നാളെയോ ചോദ്യം ചെയ്യും. ടിപ്സണെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഫ്ലാറ്റ് വാടകയ്‌ക്കെടുത്തത് ടിപ്സൺ
പൊലീസിന്റെ പരിശോധനയിൽ ഫ്ലാറ്റ് ടിപ്സണാണ് വാടകയ്‌ക്ക് എടുത്തതെന്ന് കണ്ടെത്തി. ഇയാളെ വിളിച്ചുവരുത്തി ഫ്ലാറ്റ് തുറന്നപ്പോഴാണ് രഹസ്യമായി പ്രവർത്തിച്ചിരുന്ന ചൂതാട്ടകേന്ദ്രത്തെക്കുറിച്ച് അടുത്ത താമസക്കാർ പോലും അറിയുന്നത്. 60,000 രൂപയ്‌ക്കാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിട്ടുള്ളത്. ഇതേ അപ്പാർട്ട്മെന്റിലെ മറ്റൊരു ഫ്ലാറ്റിലാണ് ഇയാൾ കുടുംബത്തോടൊപ്പം താമസിക്കുന്നത്.
മുന്തിയ ചൂതാട്ട കേന്ദ്രങ്ങളിലേതിന് സമാനമായി പ്ളാസ്റ്റിക്ക് കോയിനുളാണ് പണത്തിന് പകരം ഉപയോഗിച്ചിരുന്നത്. കുറഞ്ഞ കോയിന് 7,000 രൂപയാണ്, കൂടിയതിന് 15,000. കളിച്ച് വിജയിച്ച് കോയിൻ ടിപ്സണ് കൈമാറിയാൽ എണ്ണമനുസരിച്ച് പണം കൈമാറും. നിശ്ചിത തുക നൽകിയാലേ ഫ്ലാറ്റിൽ പ്രവേശമുള്ളൂ.
ചൂതാട്ടം ഇവന്റ് മാനേജ്മെന്റിന്റെ മറവിൽ
ടിപ്സണും ഏതാനും സുഹൃത്തുക്കളും ചേർന്ന് കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ് നടത്തുണ്ട്. ഇതിന്റെ മറവിലാണ് ചൂതാട്ട കേന്ദ്രം നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. മിനി കാസിനോ ഉപകരണങ്ങൾ ഗോവയിൽ നിന്ന് എത്തിച്ചതാകുമെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |