തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധയോടെയുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ലബ്ഫുട്ട് രഹിത കേരളത്തിനായി ലോകാര്യോഗ്യ സംഘടന, യുണിസെഫ്, സി.ഡി.സി കേരള, ക്യൂർ എന്ത്യ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കത്തക്ക നിലയിലാണ് കേരളത്തിന്റെ ആരോഗ്യ മേഖല എത്തിനിൽക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ നേട്ടങ്ങളിൽ മതിമറന്ന് ഇരിക്കലല്ല പകരം ആരോഗ്യരംഗത്ത് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശക്തമായ ഇടപെടൽ നടത്തും.
ക്ലബ്ഫുട്ട് ശിശുക്കൾ നേരിടുന്ന വലിയ ബുദ്ധിമുട്ടാണ്. ഇത് നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും കഴഞ്ഞാൽ വലിയ ആശ്വാസമാകും. സംസ്ഥാനത്തെ പൂർണമായി ക്ലബ്ഫുട്ട് വിമുക്തമാക്കാനുള്ള പദ്ധതിയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കുന്നത്. നിലവിൽ 7 ക്ലബ്ഫുട്ട് ക്ലിനിക്കുകളാണു സർക്കാർ ആശുപത്രികളിലുള്ളത്. ഭാവിയിൽ 37 എണ്ണം കൂടി തുറക്കാൻ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. എൻ.എച്ച്.എം. മിഷൻ ഡയറക്ടർ വികാസ് ഷീൽ, യുണിസെഫ് ഇന്ത്യ ചീഫ് ഒഫ് ഹെൽത്ത് ലൂയിഗി ഡി അക്വിനോ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, എൻ.എച്ച്.എം. സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവർ പങ്കെടുത്തു.
സഹകരണമേഖല: കേന്ദ്രനീക്കം
കേരളത്തിനെതിര്- മുഖ്യമന്ത്രി
തിരുവനന്തപുരം:സഹകരണ മേഖലയിൽ കേന്ദ്ര സർക്കാരിന്റേത്കേരളത്തിനെതിരായ നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തൃശൂർ പഴയന്നൂരിൽ നിർമിച്ച കെയർ ഹോം ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവത്കരണവും ഉദാരവത്കരണവും സ്വകാര്യവത്കരവും ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതു സഹകരണ മേഖലയെയാണ്. സഹകരണ സ്ഥാപനങ്ങൾ നാടിന്റേതും ജനങ്ങളുടേതുമാണ്. അതുകൊണ്ടാണ് കെയർഹോം പോലെ ജനോപകാരപ്രദമായ നടപടികളിലേക്കു കടക്കാൻ കഴിയുന്നത്. ഇതിനെ തകർക്കാൻ അനുവദിക്കരുത്.ഹുങ്കോടെ ജനവികാരത്തെ തകർത്തുകളയാമെന്നു വിചാരിച്ചവർക്കു ജനം തന്നെ മറുപടി നൽകിയ കാലമാണിത്. പലിശ പിടുങ്ങി ലാഭം കൂട്ടുന്ന ആർത്തിപ്പണ്ടാരത്തിന്റെ നിലയല്ല സഹകരണ ബാങ്കുകളുടേതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സഹകരണ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ,കെ.രാജൻ,കടകംപള്ളി സുരേന്ദ്രൻ.എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |