കൊച്ചി: നവംബറിൽ കിലോയ്ക്ക് 100 രൂപയ്ക്കുമേൽ കുതിച്ച തക്കാളി വില മികച്ച വിളവെടുപ്പിനെ തുടർന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിൽ 40 രൂപയിലേക്ക് (റീട്ടയിൽ വില) ഇടിഞ്ഞു. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കൃഷി നശിച്ചതും വിതരണശൃംഖലയിലുണ്ടായ തടസങ്ങളുമാണ് കഴിഞ്ഞമാസം വിലക്കുതിപ്പുണ്ടാക്കിയത്.
കാലാവസ്ഥ മെച്ചപ്പെട്ടതോടെ, നല്ല വിളവ് ലഭിച്ചതും വിപണിയിലേക്ക് വൻതോതിൽ സ്‌റ്റോക്ക് എത്തിയതുമാണ് ഇപ്പോൾ വിലകുറയാൻ കാരണം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ, അനന്ത്പൂർ എന്നിവിടങ്ങളാണ് തക്കാളിയുടെ പ്രധാന ഉത്‌പാദകകേന്ദ്രം. ഇവിടങ്ങളിൽ നിന്ന് മറ്റുമേഖലകളിലേക്ക് വൻതോതിൽ സ്‌റ്റോക്കൊഴുകുന്നുണ്ട്. മറ്റു പ്രമുഖ ഉത്‌പാദക കേന്ദ്രങ്ങളായ മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ വിളവ് മെച്ചപ്പെട്ടതും നേട്ടമായി.
അതേസമയം, കർഷകർക്ക് ഇപ്പോഴും കിലോയ്ക്ക് 10-15 രൂപയാണ് തക്കാളിക്ക് കിട്ടുന്നത്. ഇതാണ് റീട്ടെയിൽ വിപണിയിൽ 40 രൂപയ്ക്ക് വിൽക്കുന്നത്. കേരളത്തിൽ ഇപ്പോഴും മിക്കയിടത്തും വില 80 രൂപയ്ക്ക് മുകളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |