കൊച്ചി: വസ്‌ത്രങ്ങളുടെ ജി.എസ്.ടി അഞ്ചു ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തിയ നടപടി ഉടൻ പിൻവലിക്കണമെന്ന് കേരള ടെക്‌സ്‌റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ) സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
1,000 രൂപയ്ക്കുതാഴെയുള്ള വസ്‌ത്രങ്ങളുടെ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഏകീകരിച്ചത് സാധാരണക്കാർക്കും ചെറുകിട-ഇടത്തരം കച്ചവടക്കാർക്കും തിരിച്ചടിയാണ്. ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതിന് തുല്യവുമാണിത്. വിലക്കുതിപ്പിന് പുറമേ ഉദ്യോഗസ്ഥ തേർവാഴ്ചയ്ക്കും അഴിമതിക്കും ഇതിടവരുത്തും. കൊവിഡിനേക്കാൾ വലിയ മഹാമാരിയാണ് നാലുവർഷത്തിനിടെ 1,200ലേറെ മാറ്റങ്ങൾവന്ന ജി.എസ്.ടിയെന്ന് യോഗം അഭിപ്രായപ്പെട്ടു.
വ്യാപാരികളുടെ കൈവശം ഡിസംബർ 31ന് എം.ആർ.പി രേഖപ്പെടുത്തിയിട്ടുള്ള വസ്‌ത്രങ്ങൾക്ക് നഷ്‌ടപരിഹാരം അനുവദിക്കുക, എം.എസ്.എം.ഇയിൽ ഉൾപ്പെടുത്തി ഇളവുകൾ നൽകുക, പലിശരഹിത വായ്‌പയും വൈദ്യുതി സബ്സിഡിയും ലഭ്യമാക്കുക, വായ്‌പകൾക്ക് മോറട്ടോറിയം നൽകുക, വ്യാപാര മന്ത്രാലയം ആരംഭിക്കുക, വാർഷിക ലൈസൻസ് നിരക്കുകളും നിബന്ധനകളും ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ യോഗം ഉദ്ഘാടനം ചെയ്‌തു. വർക്കിംഗ് പ്രസിഡന്റ് മുജീബ് റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. കൃഷ്‌ണൻ, ട്രഷറർ എസ്. ബഷ്യാം, സംസ്ഥാന രക്ഷാധികാരി ശങ്കരൻകുട്ടി സ്വയംവര, വനിത വിംഗ് പ്രസിഡന്റ് ബീന കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. സംഘടനയുടെ പുതിയ ലോഗോയും കൊടിയും ചടങ്ങിൽ പ്രകാശനം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |