ന്യൂഡൽഹി: സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പം കോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ വിശ്വസ്തൻ ബ്രിഗേഡിയർ ലഖ്‌വിന്ദർ സിംഗ് ലിദ്ദർക്ക് രാഷ്ട്രം കണ്ണീരോടെ വിട നൽകി. ഡൽഹിയിലെ ബ്രാർ ശ്‌മശാനത്തിൽ ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ ഭൗതികദേഹം പൂർണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, മൂന്ന് സേനാ മേധാവികൾ, ഹരിയാന മുഖ്യമന്ത്രി എം.എൽ. ഖട്ടർ തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. ലിദ്ദറുടെ ബാച്ച്മേറ്റും കേന്ദ്രമന്ത്രിയുമായ രാജ്യവർദ്ധൻസിംഗ് റാഥോഡും എത്തിയിരുന്നു.
വികാര നിർഭരമായിരുന്നു സംസ്‌കാര കർമ്മത്തിന്റെ നിമിഷങ്ങൾ. അദ്ദേഹത്തിന്റെ ഭാര്യ ഗീതികയും മകൾ ആഷ്‌നയും നിറകണ്ണുകളോടെയാണ് യാത്രാമൊഴി നൽകിയത്. ഭൗതികദേഹം അടങ്ങിയ പേടകത്തിൽ റോസാദളങ്ങൾ അർപ്പിക്കുമ്പോൾ ഇരുവരും വിങ്ങി കരയുന്നുണ്ടായിരുന്നു. അപ്പോഴും ധീരസൈനികന്റെ ഭാര്യയും മകളും എന്ന നിലയിൽ ഇരുവരും സമചിത്തത വീണ്ടെടുത്തു. ഗീതിക മൃതദേഹ പേടകത്തിൽ ചുംബിച്ചു. ഇരുവരും പിന്നീട് മാദ്ധ്യമങ്ങളോട് സംസാരിച്ചു -
''എനിക്ക് 17 വയസ് തികയുകയാണ്. അദ്ദേഹം 17 വർഷം എന്നോടൊപ്പം ഉണ്ടായിരുന്നു. ആ സന്തോഷത്തിന്റെ ഓർമ്മകളുമായി ഞങ്ങൾ ജീവിക്കും. ഇതൊരു ദേശീയ നഷ്ടമാണ്. അച്ഛൻ എന്റെ ഹീറോ ആയിരുന്നു. എന്റെ എറ്റവും നല്ല സുഹൃത്തുമായിരുന്നു. എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചതും അച്ഛനായിരുന്നു'' - ആഷ്‌ന പറഞ്ഞു.
''ഞാൻ പട്ടാളക്കാരന്റെ ഭാര്യയാണ്. അദ്ദേഹത്തെ പുഞ്ചിരിയോടെ യാത്രയാക്കണം. ഇതൊരു വലിയ നഷ്‌ടമാണ്. അഭിമാനമുണ്ട്. അതിലേറെ ദുഃഖമാണ് ഇപ്പോൾ. ജീവിതം ഇനിയും ഒരുപാടുണ്ട്. ഈശ്വര ഹിതം ഇതാണെങ്കിൽ ഈ നഷ്‌ടവുമായി ഞങ്ങൾ ജീവിക്കും. പക്ഷേ ഞങ്ങൾ അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചത് ഇങ്ങനെയായിരുന്നില്ല. എന്റെ മോൾക്ക് അദ്ദേഹത്തെ നഷ്‌ടമായി. വളരെ നല്ല ഒരു പിതാവായിരുന്നു അദ്ദേഹം....- കണ്ണീരടക്കി ഗീതിക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |