തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സി നിയമനത്തിന് ചട്ടം ലംഘിച്ച് കത്ത് നൽകിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആറു വർഷത്തിനിടെ കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ നടന്ന അനധികൃത നിയമനങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എല്ലാ അനധികൃത രാഷ്ട്രീയബന്ധു,പിൻവാതിൽ നിയമനങ്ങളും റദ്ദാക്കണം. ഇത് പോലെ ഒരു സർക്കാരിന് മേൽ ഗവർണർ ഇങ്ങനെ അവിശ്വാസം രേഖപ്പെടുത്തിയത് കേരള ചരിത്രത്തിലുണ്ടായിട്ടില്ല. ആരോപണങ്ങളുടെ കുന്തമുന മുഖ്യമന്ത്രിയുടെ നേരെയാണ്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവൻ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് ഗവർണറുടെ കത്തിലെ ഓരോ വരികളും പറയുന്നത്.
ഭരണഘടനാ സംവിധാനങ്ങളെ എങ്ങനെയാണ് സി.പി.എം. ദുരുപയോഗം ചെയ്യുന്നതെന്ന് വ്യക്തമായിരിക്കുന്നു. എ.കെ.ജി.പഠന ഗവേഷണകേന്ദ്രത്തിന്റെ നിലവാരത്തിലാണ് കേരളത്തിലെ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |