തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തുന്നതോടെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പി.ജി ഡോക്ടർമാരുടെ സമരം അവസാനിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ,ചർച്ചയ്ക്ക് പിന്നീട് വിളിക്കാമെന്ന് മന്ത്രി അറിയിച്ചതോടെ സമരം നീളുന്നു.
പി.ജി ഡോക്ടർമാർ ഇന്നലെ ചർച്ചയ്ക്ക് സമയം കാത്തിരിക്കുന്നതിനിടെ ,ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കാൻ 307 നോൺ അക്കാഡമിക് ജൂനിയർ റസിഡന്റ്മാരെ (എൻ.എ.ജെ.ആർ) നിയമിച്ച് സർക്കാർ വാക്ക് പാലിച്ചെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിൽ നിന്നും പിൻമാറണമെന്നും അറിയിച്ച് മന്ത്രി വാർത്താക്കുറിപ്പിറക്കി. . സമരക്കാർക്കൊപ്പം പി.ജി അസോസിയേഷൻ നേതാക്കൾ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഡയറക്ടർ, ജോയിന്റ് .ഡയറക്ടർ എന്നിവർ ഉൾപ്പെടെ ചർച്ചയ്ക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ രാത്രി തന്നെ ചർച്ചയ്ക്ക് തയ്യാറാണെന്ന് പി.ജി ഡോക്ടർമാർ അറിയിച്ചെങ്കിലും മന്ത്രിയുടെ മറുപടി ലഭിച്ചില്ല.
ഡിസംബർ ഏഴിന്റെ ചർച്ചയിൽ പിജി വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു എൻ.എ.ജെ.ആർമാരെ നിയമിക്കണമെന്നത്. 9ന് ഇവരെ നിയമിക്കാൻ അനുമതി നൽകി ഉത്തരവിറക്കുകയും ചെയ്തു. ഉത്തരവിൽ വ്യക്തതയില്ലെന്ന് പറഞ്ഞാണ് സംഘടനയിലെ പുതിയ നേതാക്കൾ സമരവുമായി മുന്നോട്ട് പോകുന്നത്.
പുതിയ ഡോക്ടർമാരെത്തി
സർക്കാർ താത്കാലികമായി നിയമിച്ച ജൂനിയർ ഡോക്ടർമാർ ഇന്നലെ മുതൽ ജോലിക്കെത്തിയതോടെ ഡോക്ടർമാരുടെ ക്ഷാമത്തിന് നേരിയ പരിഹാരമായി. അത്യാഹിതവിഭാഗങ്ങളിലുൾപ്പെടെ ഡോക്ടർമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കാൻ കഴിഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജുകളിലാണ് ജൂനിയർ ഡോക്ടർമാർ എത്തിയത്. തിരക്കുള്ള ഒ.പികളിലേക്കും ഇവരെ വിന്യസിച്ചിരുന്നു. മറ്റ് ഗവ. മെഡിക്കൽ കോളേജുകളിൽ പുതിയ ഡോക്ടർമാർ ഇന്നെത്തും. തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്തിയ ഹൗസ് സർജൻമാർ ഇന്നലെ ഡ്യൂട്ടിയ്ക്ക് എത്തിയതും രോഗികൾക്ക് ആശ്വാസമായി.അത്യാഹിതവിഭാഗത്തിലും ഒ.പികളിലും രോഗികൾക്ക് കഴിഞ്ഞ ദിവസത്തേക്കാൾ വേഗത്തിൽ ചികിത്സ ലഭിച്ചു.
സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല നില്പ് സമരം ഏഴാം ദിവസം
തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനായി സർക്കാർ ഡോക്ടർമാർ മുന്നോട്ടുവച്ച ആവശ്യങ്ങൾക്ക് നേരെ അവഗണന തുടരവെ സെക്രട്ടേറിയറ്റ് പടിക്കൽ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ നടന്നു വരുന്ന നില്പ് സമരം ഏഴാം ദിവസം പിന്നിട്ടു. ഇന്നലെ എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കെ.ജി.എം.ഒ.എ മുൻ സംസ്ഥാന സെകട്ടറി ഡോ. ദിനേഷ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സെക്രട്ടറി ഡോ. പ്രശാന്ത്, കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സുനിൽ പി.കെ, മുതിർന്ന നേതാക്കളായ ഡോ. ദിലീപ് കുമാർ, ഡോ. ദീപ, ഡോ. അനില കുമാരി , ഡോ. സൈന മേരി , ഡോ. ദീപകുമാർ,ഡോ. അനൂപ് തുളസി തുടങ്ങിയവർ സംസാരിച്ചു. ഡോ.സായിഷ് ചന്ദ്രൻ നന്ദി പറഞ്ഞു. അനിശ്ചിതകാല സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് കെ.ജി.എം.ഒ.എ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
ഡോക്ടർമാരുടെ
സമരത്തിന് പിന്തുണ
തിരുവനന്തപുരം : ശമ്പള പരിഷ്കണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിൽപ്പ് സമരത്തിന് കേരള ഗവ. ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഐ.എം.ഒ.എ) പിന്തുണ അറിയിച്ചു.
സമാനമായ പ്രശ്നം ഇ.എസ്.ഐ മേഖലയിലെ ഡോക്ടർമാരും നേരിടുകയാണെന്നും, പ്രശ്നത്തിന്പരിഹാരമുണ്ടായില്ലെങ്കിൽ സമരത്തിന് ഇറങ്ങേണ്ടിവരുമെന്നും അസോസിയേഷൻ പ്രസിഡന്റ് ഡോ.ദിലീപും സെക്രട്ടറി ഡോ.ഷിബി ചിറക്കരോട്ടും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |