തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറും സർക്കാരും ഒരുപോലെ പ്രതിക്കൂട്ടിലായിരിക്കെ, കൂടുതൽ പ്രകോപനങ്ങളില്ലാതെ വിഷയം ഒതുക്കിത്തീർക്കാൻ ശ്രമം തുടങ്ങി.
വെള്ളിയാഴ്ച രാത്രി ഗവർണർ തിരുവനന്തപുരത്തെത്തും. പിറ്റേന്നു തന്നെ മുഖ്യമന്ത്രിയോ മന്ത്രിസംഘമോ നേരിൽ കണ്ട് അനുനയിപ്പിച്ചേക്കും. ഗവർണറുടെ സെക്രട്ടറി വഴിയും അനുനയനീക്കം നടക്കുന്നുണ്ട്. വാക്പോരിന് അപ്പുറം, വി.സി നിയമനത്തിൽ ഗവർണറും ഉന്നതവിദ്യാഭ്യാസ മന്ത്രിയും നിയമക്കുരുക്കിലായതോടെ, അനുരഞ്ജനത്തിന് വഴിതെളിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
വി.സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി പിരിച്ചുവിടാനും ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാനും ഇല്ലാത്ത അധികാരമുപയോഗിച്ച് ഗവർണർക്ക് ശുപാർശക്കത്തുകൾ നൽകിയ മന്ത്രി ആർ. ബിന്ദുവിനെതിരെ അധികാരദുർവിനിയോഗവും സത്യപ്രതിജ്ഞാലംഘനവും ആരോപിച്ച് പ്രതിപക്ഷം ലോകായുക്തയിലെത്തുകയാണ്. മന്ത്രിയുടെ ചട്ടവിരുദ്ധ ശുപാർശ അതേപടി അംഗീകരിച്ച് നിയമവിരുദ്ധ നിയമനം നടത്തിയതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒന്നാം എതിർകക്ഷിയാക്കി ഹൈക്കോടതിയിലും ഹർജിയുണ്ട്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും ഗോപിനാഥ് രവീന്ദ്രനും എതിർകക്ഷികളാണ്. മന്ത്രിയുടെ ശുപാർശക്കത്തുകൾ ഇതുവരെ ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തിയിട്ടില്ല. ചാൻസലറുടെ പക്കലുള്ള രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി തീരുമാനമെടുക്കാനിരിക്കുന്നതേയുള്ളൂ. കോടതിയുടെ തുടർനടപടികൾ അറിഞ്ഞശേഷം, ഗോപിനാഥ് രവീന്ദ്രനെക്കൊണ്ട് രാജിവയ്പിച്ച് കേസൊതുക്കുന്നതും പരിഗണിക്കുന്നുണ്ട്.
ജലീലിന്റെ അനുഭവം
ബന്ധു കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന കോർപറേഷനിൽ നിയമിച്ച കേസിൽ, കെ.ടി. ജലീൽ സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്ത ഉത്തരവിട്ടു
ലോകായുക്തയുടെ തീരുമാനം അന്തിമമാണെന്നും അപ്പീലിന് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി ജലീലിന്റെ ഹർജി ഹൈക്കോടതി തള്ളി. ബന്ധുനിയമനം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയും ഹർജി തള്ളി
സെർച്ച് കമ്മിറ്രി ചവറ്റ് കുട്ടയിൽ;
സമ്മർദ്ദത്തിന് വഴങ്ങി നിയമനം
ഒക്ടോ. 27ന് വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്രി വിജ്ഞാപനവും നവം. ഒന്നിന് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനവും ഉന്നതവിദ്യാഭ്യാസ അഡി.ചീഫ് സെക്രട്ടറി പുറത്തിറക്കി. ബംഗളൂരു സർവകലാശാലാ മുൻ വി.സി തിമ്മഗൗഡയെ സെർച്ച് കമ്മിറ്റിയിലേക്ക് യു.ജി.സി നിയോഗിച്ചു. ഡോ. ബി. ഇക്ബാൽ സെനറ്റിന്റെയും ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ വി.കെ. രാമചന്ദ്രൻ ഗവർണറുടെയും പ്രതിനിധികളായി
ഈ ഘട്ടത്തിലൊന്നും ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അസോ. പ്രൊഫസറായി നവം.18ന് അഭിമുഖം നടത്തി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ശേഷം 22നാണ് പുനർനിയമനം നിർദ്ദേശിച്ച് ഗവർണർക്ക് മന്ത്രി രണ്ട് കത്തുകൾ നൽകിയത്. പ്രായപരിധി കഴിഞ്ഞതിനാൽ സെർച്ച് കമ്മിറ്റിക്ക് മുന്നിൽ ഗോപിനാഥ് രവീന്ദ്രൻ അപേക്ഷിച്ചിരുന്നില്ല
പ്രഗത്ഭരായ 14 പ്രൊഫസർമാരുടെ അപേക്ഷ സെർച്ച് കമ്മിറ്റി പരിഗണിക്കുന്നതിനിടെയാണ്, മന്ത്രിയുടെ ശുപാർശയിൽ സെർച്ച് കമ്മിറ്റി ഗവർണർ പിരിച്ചുവിട്ടത്. അപേക്ഷകളെല്ലാം ചവറ്റുകുട്ടയിലെറിഞ്ഞു. സെർച്ച് കമ്മിറ്റി വഴിയല്ലാതെ വി.സി നിയമനം പാടില്ലെന്ന യു.ജി.സി മാനദണ്ഡം വകവയ്ക്കാതെ, മന്ത്രിയുടെ ശുപാർശ അനുസരിച്ച് ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകി ഉത്തരവിറക്കി
നിലവിലെ വി.സിയുടെ കാലാവധി നീട്ടാൻ സർവകലാശാലാനിയമത്തിൽ വകുപ്പില്ല. പുനർനനിയമനമായാലും രണ്ട് ടേമിൽ കൂടുതരുത്. അതിന് സെർച്ച് കമ്മിറ്റിയുടെ ശുപാർശയടക്കം പുതിയ നിയമനത്തിനുള്ള നടപടിക്രമങ്ങളെല്ലാം പാലിക്കണം. പുനർനിയമനം കാലാവധി നീട്ടലല്ലെന്ന് ഗവർണർ നിലപാടെടുത്തെങ്കിലും സർക്കാരിന്റെ സമ്മർദ്ദത്തിന് ഒടുവിൽ വഴങ്ങി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |