തിരുവനന്തപുരം: എൽ ജെ ഡിയിൽ പൊട്ടിത്തെറി.പാർട്ടിയിൽ കടുത്ത പ്രതിസന്ധിക്ക് വഴിയൊരുക്കി സംസ്ഥാന സെക്രട്ടറിമാരായ ഷേയ്ക്ക് പി ഹാരിസ് , അംഗത്തിൽ അജയകുമാർ, രാജേഷ് പ്രേം എന്നിവർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. ഷേയ്ക്ക് പി ഹാരിസിന്റെ നിലപാടുകൾക്കൊപ്പം നിന്നിരുന്ന സുരേന്ദ്രൻ പിള്ളയും ഉടൻ രാജിവയ്ക്കും എന്നാണ് റിപ്പോർട്ട്. രാജിയെക്കുറിച്ച് സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
എൽ ഡി എഫ് യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നത് ശ്രേയാംസ് കുമാറും ഷേയ്ക്ക് പി ഹാരിസുമാണ്. കഴിഞ്ഞമാസമാണ് പാർട്ടിയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. പാർട്ടിയിൽ ശ്രേയാംസ് കുമാറിന്റെ ഏകാധിപത്യഭരണമാണ് നടക്കുന്നതെന്നാണ് വിമതവിഭാഗത്തിൻ്റെ പ്രധാന പരാതി. നേതൃത്വത്തിനെതിരെ വിമത നീക്കം നടത്തിയതിന് സുരേന്ദ്രൻ പിള്ളയ്ക്കും ഷേയ്ക്ക് പി ഹാരിസിനും എതിരെ അച്ചടക്ക നടപടിക്ക് എം വി ശ്രേയാംസ് കുമാർ നീക്കമാരംഭിച്ചു. പാർട്ടിയിൽ പിളർപ്പ് ഏറക്കുറെ ഉറപ്പായ സാഹചര്യത്തിൽ സി പി എം പ്രശ്നത്തിൽ ഇടപെടുകയും സമവായ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ഇരുകൂട്ടരും നിലപാട് മയപ്പെടുത്തിയിരുന്നു. പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിച്ചു എന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് മൂന്നുപേരുടെ അപ്രതീക്ഷിത രാജി. വിഷയത്തിൽ സി പി എമ്മും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |