തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ പുനർനിയമനത്തിലെ അപ്പീൽ ഡിവിഷൻബഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ അനുനയിപ്പിക്കാൻ സർക്കാർ.
ഹൈക്കോടതി നോട്ടീസിന് ഗവർണർ നൽകുന്ന സത്യവാങ്മൂലത്തിൽ നിയമപ്രകാരം പ്രവർത്തിക്കാൻ വിടാതെ സമ്മർദ്ദത്തിലാക്കിയെന്ന് വ്യക്തമാക്കുകയും മുഖ്യമന്ത്രിക്കെഴുതിയ കത്തും, സെർച്ച് കമ്മിറ്രി പിരിച്ചുവിടാനും ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാനും മന്ത്രി ആർ.ബിന്ദു നൽകിയ കത്തുകളും പരാമർശിച്ചാൽ സർക്കാർ വെട്ടിലാവും.
വി.സി നിയമനത്തിന് വിജ്ഞാപനമിറക്കുകയും സെലക്ഷൻ കമ്മിറ്റിയുണ്ടാക്കുകയും ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തശേഷമാണ് വി.സിയായിരുന്ന ആളെ വീണ്ടും നിയമിക്കണമെന്ന് പ്രോചാൻസലറുടെ ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി ആർ.ബിന്ദു ആവശ്യപ്പെട്ടതെന്ന് ഹൈക്കോടതിയെ ഗവർണർ അറിയിക്കാൻ സാധ്യതയുണ്ട്. നടപടിക്രമങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ചൂണ്ടിക്കാട്ടി നിർബന്ധിച്ച് ഉത്തരവിറക്കുകയായിരുന്നെന്ന് ഗവർണർ സത്യവാങ്മൂലം നൽകിയാൽ അത് സർക്കാരിന് ഭീഷണിയാവും.
കേരളത്തിലേക്ക് പുറപ്പെടാൻ ഇന്നലെ ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോഴും രാഷ്ട്രീയ ഇടപെടലുകൾ ചൂണ്ടിക്കാട്ടി ചാൻസലർ പദവിയൊഴിഞ്ഞെന്ന നിലപാട് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചു. രാത്രി കൊച്ചിയിലെത്തിയപ്പോഴും നിലപാട് കടുപ്പിച്ചു. ഗവർണർ ഇന്ന് വ്യവസായ പ്രമുഖൻ എം.എ.യൂസഫലിയുടെ വസതിയിലെത്തും. ഗവർണറെ അനുനയിപ്പിക്കാൻ അഡ്വക്കേറ്റ് ജനറലിനെയടക്കം സർക്കാർ നിയോഗിച്ചതായി അറിയുന്നു. കൊച്ചിയിൽ നിന്ന് കാസർകോട്ടെ ബേക്കലിലേക്ക് പോവുന്ന ഗവർണർ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ കേന്ദ്രസർവകലാശാലയിലെ ചടങ്ങിലടക്കം പങ്കെടുത്ത ശേഷം 23ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും.
4 ഉറപ്പുകൾ
1)ഗവർണർക്കെതിരെ കേസുകൊടുത്ത കലാമണ്ഡലം വി.സി സർക്കാർ നിർദ്ദേശപ്രകാരം കേസ് പിൻവലിച്ചിട്ടുണ്ട്. ഗവർണറുടെ നിർദ്ദേശപ്രകാരം പി.ആർ.ഒയെ തിരിച്ചെടുക്കും.
2)സംസ്കൃത സർവകലാശാലാ വി.സി നിയമനത്തിന് വീണ്ടും സെർച്ച്കമ്മിറ്റിയുണ്ടാക്കി മൂന്നുപേരടങ്ങിയ പാനൽ നൽകാം. ഒറ്റപ്പേര് നൽകുന്ന രീതി ഇനിയുണ്ടാവില്ല.
3)ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ അദ്ധ്യാപകനിയമനങ്ങൾ വേഗത്തിലാക്കി യു.ജി.സി അംഗീകാരം നേടിയെടുക്കും. വി.സിയുടെ ശമ്പളം ഉടൻ നിശ്ചയിക്കും.
4)ചാൻസലർ അയയ്ക്കുന്ന കത്തുകളിൽ ഉന്നതവിദ്യാഭ്യാസവകുപ്പ് ഉടൻ നടപടികളെടുക്കും. കത്തുകൾക്ക് പരിഗണനയും ഗൗരവവും ഉറപ്പാക്കും.
കൂട്ടിക്കുഴച്ച നിയമങ്ങൾ
യു.ജി.സി ചട്ടവും സർവകലാശാലാ നിയമവും കൂട്ടിക്കുഴച്ചാണ് കണ്ണൂർ വി.സിയെ പുനർനിയമിച്ചത്. യു.ജി.സി മാനദണ്ഡപ്രകാരം വി.സിയുടെ പുനർനിയമനത്തിന് വ്യവസ്ഥയില്ല. കണ്ണൂർ സർവകലാശാലാ നിയമത്തിൽ പുനർനിയമനമാകാം.
സർവകലാശാലാ നിയമപ്രകാരം വി.സിക്ക് നിയമിക്കുമ്പോൾ അറുപത് വയസിൽ കൂടരുത്. യു.ജി.സി മാനദണ്ഡത്തിൽ അറുപത് വയസിൽ കൂടുതലാകാം. സെർച്ച് കമ്മിറ്റി വഴി നിയമനം നടത്തണമെന്ന് യു.ജി.സിയും സർവകലാശാലയും പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |