ചെർപ്പുളശ്ശേരി: പട്ടാമ്പി - ചെർപ്പുളശ്ശേരി പാതയിൽ വല്ലപ്പുഴയിൽ റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടെ മേൽപ്പാല നിർമ്മാണത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. മേൽപ്പാല നിർമ്മാണത്തിനായി പ്രദേശത്തെ 7.2 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പിന്റെ അനുമതി നേരത്തെ ലഭിച്ചതാണ്.
സ്ഥലത്തിന്റെ ഘടന, മേൽപ്പാലത്തിനായി വ്യക്തികളുടെ എത്ര സ്ഥലം, പുറമ്പോക്കിലെ എത്ര സ്ഥലം ഏറ്റെടുക്കണമെന്നുള്ള പരിശോധനയാണ് നടക്കുന്നത്. റവന്യൂ ഇൻസ്‌പെക്ടർ എം.നാരായണൻ, സർവെയർ പ്രീജി, ആയിഷകുട്ടി, ദിലീപ്, രാധിക എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്.
കൊവിഡ് പ്രതിസന്ധിക്ക് മുൻപ് സജീവമായി ട്രെയിൻ സർവീസ് നടത്തിയിരുന്ന സമയത്ത് ഒരു ദിവസം 15 ഓളം തവണയാണ് ഇവിടെ റെയിൽവേ ഗേറ്റ് അടച്ചിട്ടിരുന്നത്. പ്രധാന പാതയായതിനാൽ ഗേറ്റ് അടച്ചിടുമ്പോൾ വലിയ വാഹനാകുരുക്ക് ഇവിടെ അനുഭവപ്പെടാറുണ്ട്.
ഇത് പരിഹരിക്കാൻ ഒരു റയിൽവ മേൽപ്പാലം വേണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ ഇടപെടലിലൂടെയാണ് മേൽപാലത്തിന് സർക്കാർ അംഗീകാരം ലഭിച്ചത്. കേരളത്തിൽ 114 കോടി രൂപ ചെലവിൽ കിഫ്ബി അംഗീകാരം നൽകിയ 4 റെയിൽവേ മേൽപ്പാലങ്ങളിൽ ഒന്നാണ് വല്ലപ്പുഴയിലേത്. സർവ്വേയും സ്ഥലമെടുപ്പും പൂർത്തിയായ ശേഷമാകും പാലത്തിന്റെ നിർമ്മാണ പ്രവൃത്തികളിലേക്ക് കടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |