തിരുവനന്തപുരം: ശശി തരൂർ കോൺഗ്രസ് വൃത്തത്തിനകത്ത് ഒതുങ്ങാത്ത വിധം ലോകം കണ്ട മനുഷ്യനാണെന്നും, പക്ഷേ,ഇരിക്കുന്നിടം കുഴിക്കാൻ അദ്ദേഹത്തെ അനുവദിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ-റെയിൽ സംബന്ധിച്ച് പാർട്ടി നിലപാടിനോടുള്ള അദ്ദേഹത്തിന്റെ അഭിപ്രായം തേടും.യു.ഡി.എഫ് ആഴത്തിലും വിശദമായും പഠനം നടത്തിയാണ് ഇക്കാര്യത്തിൽ നിലപാടെടുത്തത്. അതിനെ മറികടക്കാനുതകുന്ന യുക്തിയോ വാദങ്ങളോ തരൂരിനുണ്ടോയെന്ന് നോക്കട്ടെ. മറിച്ചായാൽ,നടപടിയെടുക്കാനും മടിക്കില്ല.
അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്നതിൽ തെറ്റില്ല. പക്ഷേ, ആത്യന്തികമായി പാർട്ടി നയത്തിനൊപ്പം നിൽക്കാനും പാർട്ടി പറയുന്നതിനൊത്ത് നീങ്ങാനും അദ്ദേഹത്തിന് സാധിക്കണമെന്നാണ് അദ്ദേഹത്തോടുള്ള അഭ്യർത്ഥന. തരൂരിനോട് നേരിൽ കാണാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷ.
അഞ്ച് സർവകലാശാലകൾക്ക് മുന്നിലും 24ന് ഉപവാസം നടത്തും.
സി.പി.എമ്മിന് ലീഗ് കൂടെ
ചെല്ലാത്തതിന്റെ വിരാേധം
കൂടെ കിട്ടാത്തതുകൊണ്ടാണ് മുസ്ലിംലീഗിനോട് സി.പി.എമ്മിന് അയിത്തം. ലീഗ് ഇടതുപക്ഷത്തേക്ക് പോവാൻ തീരുമാനിച്ചാൽ നാലുകൈയും നീട്ടിയാവും സ്വീകരിക്കുക. അവർ തൊടുന്നതെല്ലാം പൊന്നും മറ്റുള്ളവർ തൊടുന്നതെല്ലാം മുക്കുപണ്ടവുമാണെന്നാണ് ധാരണ.
കെ.എം.മാണിയെ പോലൊരാളെ തകർക്കാൻ നടത്തിയതൊക്കെ തന്റെ മനസ്സിലുണ്ട്. ശിവൻകുട്ടി മുണ്ടും മടക്കിക്കുത്തി നിയമസഭയിൽ കാട്ടിക്കൂട്ടിയത് എല്ലാവരും കണ്ടു. എന്നിട്ട് അവരിപ്പോൾ ആരെയും കൂട്ടിയാണ് ഭരിക്കുന്നത്. നാണവും മാനവും അന്തസ്സും ആഭിജാത്യവുമില്ലാത്ത രാഷ്ട്രീയപ്രസ്ഥാനമാണത്.
ഹരിത വിഷയമുണ്ടായപ്പോൾ ആ കുട്ടികളുടെ വീടിന് മുന്നിലൂടെ നടക്കുകയായിരുന്നില്ലേ. എന്തിനായിരുന്നു അത്. അവരെ സ്വാധീനിച്ച് കൊണ്ടുപോകാൻ. അപ്പോഴൊന്നും വർഗീയതയില്ല. വഖഫ് വിഷയത്തിൽ വിശ്വാസിയുടെ അവകാശമാണ് ലീഗ് പറഞ്ഞത്. ലീഗിന് പറയാൻ അവകാശമില്ലേ? സുധാകരൻ ചോദിച്ചു.
രാഷ്ട്രീയകാര്യസമിതി
അടുത്തമാസം
കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം അടുത്തമാസം ആദ്യം ചേരാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു.ഡി.സി.സി, ബ്ലോക്ക് ഭാരവാഹികളെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തുന്നുണ്ട്. അവരെക്കുറിച്ച് ഞങ്ങൾക്കാർക്കും പരാതിയില്ല. അഭിപ്രായവ്യത്യാസം അനാദരവല്ല. അവരോട് അഹിതമായ പെരുമാറ്റവുമുണ്ടായിട്ടില്ല. പാർട്ടി അംഗത്വനടപടികൾക്ക് സമയമേറെയുണ്ട്. സംഘടനാ തിരഞ്ഞെടുപ്പും പുനഃസംഘടനയുമായി ബന്ധമില്ല. എ.ഐ.സി.സി കല്പിക്കുന്നതനുസരിച്ചാണ് ഇവിടെ തീരുമാനിക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |