തിരുവനന്തപുരം: വിവാഹാലോചന ഘട്ടത്തിൽ സ്ത്രീധന ചർച്ച വന്നാൽ തുടക്കത്തിൽ തന്നെ യുവതികൾ അതിനെതിരെ പ്രതികരിക്കണമെന്നും ഇത്തരം തിൻമകൾക്കെതിരെ ശക്തമായ നടപടികളുമായി സർക്കാർ ഒപ്പം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീധനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ കനകക്കുന്നിൽ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം തെറ്റുകൾക്കെതിരെ പ്രതികരിക്കാൻ യുവതികളെ പ്രാപ്തരാക്കും. ഒരു പ്രദേശത്ത് സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടാകുമ്പോൾ കുടുംബശ്രീയുടെ ഇടപെടൽ ഉണ്ടാവണം. സമൂഹത്തിലെ നൻമ ആഗ്രഹിക്കുന്ന എല്ലാ ശക്തികളും ഇതിൽ കുടുംബശ്രീക്കൊപ്പം അണിചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യൻകാളി, അയ്യാവൈകുണ്ഠ സ്വാമി തുടങ്ങിയ സാമൂഹ്യ പരിഷ്‌കർത്താക്കൾ വിവിധ രീതികളിൽ സമൂഹത്തിന്റെ തിൻമകൾക്കെതിരെ പോരാട്ടത്തിന് നേതൃത്വം നൽകി. സംസ്ഥാനത്ത് ഇവരുടെ പ്രവർത്തനങ്ങൾക്ക് കൃത്യമായ പിന്തുടർച്ച കേരളത്തിൽ ഉണ്ടായതിനാലാണ് ഇവിടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകൾ വീട്ടിൽ ചെയ്യുന്ന ജോലികൾക്കും മൂല്യമുണ്ടെന്നും ഇരുവരും ചേർന്ന് കുടുംബത്തെ പോറ്റുന്നു എന്ന തരത്തിൽ ജനാധിപത്യപരമായ ചിന്ത പുരുഷന് ഉണ്ടാവണമെന്നും അദ്ധ്യക്ഷത വഹിച്ച മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. മന്ത്രി ജെ.ചിഞ്ചുറാണി പരിപാടിയുടെ സമീപന രേഖ പ്രകാശനം ചെയ്തു.
കുടുംബശ്രീ ഫോട്ടോഗ്രാഫി മത്സരത്തിന്റെ സമ്മാനദാനം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. കേരള വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി ക്രൈം മാപ്പിംഗ് പ്രക്രിയയുടെ പ്രഖ്യാപനം നിർവഹിച്ചു. കാമ്പെയിൻ അംബാസഡർ കൂടിയായ നടി നിമിഷ സജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.കെ.പ്രശാന്ത് എം.എൽ.എ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഐ.ശ്രീവിദ്യ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |