ന്യൂയോർക്ക്: അറബ് ജനതയുടെ മൂന്നിലൊന്ന് ശതമാനം പേരും പട്ടിണിയിലെന്ന് യു.എൻ റിപ്പോർട്ട്. വ്യാഴാഴ്ച പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം 2019 നും 2020 നും ഇടയിൽ അറബ് രാജ്യങ്ങളിൽ പോഷകാഹാരക്കുറവ് നേരിടുന്ന ജനങ്ങളുടെ എണ്ണം 4.8 മില്യണിൽ നിന്നും 6.9 മില്യണായി ഉയർന്നു. ഇത് ആകെ ജനസംഖ്യയുടെ 16 ശതമാനം വരും. യു.എൻ ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷനാണ് റിപ്പോർട്ട് പുറത്തുവിട്ടത്.സാമൂഹിക സാഹചര്യം, സംഘർഷങ്ങൾ, അസമത്വം, കാലാവസ്ഥാ വ്യതിയാനം, കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമായെന്ന് റിപ്പോർട്ട് പറയുന്നു.
സംഘർഷബാധിത രാജ്യങ്ങളിലും ഇത് നേരിട്ട് ബാധിക്കാത്ത രാജ്യങ്ങളിലും പോഷകാഹാര കുറവ് കൂടിയിട്ടുണ്ടെന്ന് എഫ്.എ.ഒ റിപ്പോർട്ടിൽ പരാമർശമുണ്ട്. കഴിഞ്ഞ വർഷം ഏകദേശം 141 ദശലക്ഷം ആളുകൾക്ക് ആവശ്യമായ ഭക്ഷണം ലഭിച്ചിട്ടില്ല. 2019 നേക്കാളും ഒരു കോടിയുടെ വർദ്ധനവാണ് ഉണ്ടായത്. കൊവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാൽ പോഷകാഹാരക്കുറവുള്ള ആളുകളുടെ എണ്ണം 2019 നേക്കാളും 48 ലക്ഷം വർധിച്ചു. സംഘർഷ ബാധിത പ്രദേശങ്ങളിൽ നിലവിൽ 5.34 കോടി ജനങ്ങൾ ദുരിതം അനുഭവിക്കുന്നുണ്ട്.
2020 ൽ സൊമാലിയയും യെമനുമാണ് ഏറ്റവും കൂടുതൽ പട്ടിണിക്കാരുള്ള രാജ്യങ്ങൾ. ഏകദേശം 60 ശതമാനം സൊമാലിയക്കാർ പട്ടിണിയിലായെന്നും 45 ശതമാനത്തിലേറെ യെമനികൾ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 20 വർഷക്കാലയളവിൽ അറബ് മേഖലയിൽ പട്ടിണി 91.1 ശതമാനം കൂടിയതായും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |