തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് ജനുവരി ഒന്നു മുതൽ തത്വത്തിൽ ആരംഭിക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച് നിലവിലുള്ള കേസിലെ അന്തിമ വിധിക്കനുസരിച്ചാകും പദ്ധതി പൂർണമായി പ്രാബല്യത്തിലാവുക.
പദ്ധതിയിൽ അംഗങ്ങളായ എല്ലാ ജീവനക്കാർക്കും (അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരൊഴികെ) പെൻഷൻകാർക്കും അംഗത്വം നിർബന്ധമാണ്. നിലവിലെ രോഗങ്ങൾക്കുൾപ്പെടെ പദ്ധതിയിൽ
ഉ ൾപ്പെടുത്തിയിട്ടുള്ളവയ്ക്ക് പണ രഹിത ചികിത്സ നൽകും. മുൻ എം.എൽ.എമാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാനും മന്ത്രിസഭ അംഗീകാരം നൽകി. സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ എന്നിവരും അംഗങ്ങളാണ്. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കർ, ധനകാര്യസമിതി ചെയർമാൻമാർ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ, പേഴ്സണൽ സ്റ്റാഫ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും ഇവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്താക്കളാവും. തർക്കങ്ങളും കോടതിക്കേസുകളും കാരണം അനിശ്ചിതമായി നീണ്ടുപോയ പദ്ധതിയാണ് പ്രാബല്യത്തിലാവുന്നത്. പൊതുമേഖലയിലെ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല.
നിർബന്ധിത അംഗങ്ങൾ
സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട്ട് ടൈം അദ്ധ്യാപകർ, എയ്ഡഡ് സ്കൂളുകളിലേതുൾപ്പെടെയുള്ള അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും അവരുടെ ആശ്രിതരും.
ഐശ്ചികാടിസ്ഥാനത്തിൽ ഗുണഭോക്താക്കൾ
സംസ്ഥാനസർക്കാരിന് കീഴിൽ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും.
പരിരക്ഷ ഇവിടെ
എം-പാനൽ ചെയ്യപ്പെട്ട പൊതു-സ്വകാര്യ ആശുപത്രികളിൽ മാത്രം. ജീവന് ഭീഷണിയോ അപകടമോ പോലുള്ള അടിയന്തരസാഹചര്യങ്ങളിൽ എം-പാനൽ ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പരിരക്ഷ.
ഒ.പി ചികിത്സയ്ക്കില്ല
ഒ.പി വിഭാഗ ചികിത്സകൾ പദ്ധതിയിലില്ല. കേരള ഗവ. സർവന്റ് മെഡിക്കൽ അറ്റൻഡന്റ് ചട്ടങ്ങൾക്ക് വിധേയരായ എല്ലാ സർക്കാർ ജീവനക്കാർക്കും സർക്കാരാശുപത്രികളിലെയും തിരുവനന്തപുരം ആർ.സി.സി, ശ്രീചിത്ര, മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ ഉൾപ്പെടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെയും ഒ.പി ചികിത്സയ്ക്ക് നിലവിലെ മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് സമ്പ്രദായം തുടരും.
500 രൂപ പ്രീമിയം
ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ ഇൻഷ്വറൻസ് പ്രീമിയം 500 രൂപ.
3 വർഷത്തേക്ക് 3 ലക്ഷം രൂപ പരിരക്ഷ
ഓരോ കുടുംബത്തിനും 3 വർഷത്തെ പോളിസി പരിധിയ്ക്കകത്ത് പ്രതിവർഷം 3 ലക്ഷം രൂപ നിരക്കിൽ അടിസ്ഥാന പരിരക്ഷ. ഓരോ വർഷവും നിശ്ചയിച്ചിരിക്കുന്ന ഒന്നര ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കിൽ അതത് വർഷം നഷ്ടമാകും. ഫ്ലോട്ടർ തുകയായ 1.5ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കിൽ പോളിസിയുടെ തുടർന്നുള്ള വർഷങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |