കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ പ്രതി ചേർത്ത കാസർകോട് ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, കെ.വി. ഭാസ്കരൻ, ഗോപാൽ വെളുത്തോലി, സന്ദീപ് വെളുത്തോലി എന്നിവർ ഇന്നലെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ഇവരോട് പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി 17 നാണ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് സി.പി.എം പ്രാദേശിക നേതാവ് പീതാംബരൻ ഉൾപ്പെടെ 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളുടെ ഹർജിയിൽ കേസിന്റെ തുടരന്വേഷണം ഹൈക്കോടതി സി.ബി.ഐക്കു വിട്ടു. തുടർന്നാണ് കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ പത്തുപേരെ സി.ബി.ഐ പ്രതി ചേർത്തത്. ഇവരിൽ സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജുവെന്ന പി. രാജേഷ്, പാർട്ടി പ്രവർത്തകരായ വിഷ്ണു സുരയെന്ന സുരേന്ദ്രൻ, ശാസ്താ മധുവെന്ന മധു, റെജി വർഗ്ഗീസ്, ഹരിപ്രസാദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവരോട് ഡിസംബർ 15 ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചെങ്കിലും അവർ സമയം തേടി. തുടർന്നാണ് ഡിസംബർ 22 ന് ഹാജരാകാൻ നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |