കോലഞ്ചേരി: ക്രിസ്‌മസ് കരോളിനെച്ചൊല്ലി കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്റ്സിന്റെ ലേബർ ക്യാമ്പിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും പൊലീസിനെ ആക്രമിച്ച് ജീപ്പുകൾ നശിപ്പിക്കുകയും ചെയ്ത കേസിൽ 156 അന്യസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ഇതിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അക്രമികൾ പൊലീസിന്റെ ഒരു ജീപ്പ് കത്തിക്കുകയും നാല് വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. സി.ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സാരമായി പരിക്കേറ്റു. ചൂരക്കോട്ട് കമ്പനിക്ക് സമീപമുള്ള ലേബർ ക്യാമ്പിൽ മണിപ്പൂർ, നാഗാലാൻഡ് സംസ്ഥാനക്കാരായ തൊഴിലാളികളാണ് ശനിയാഴ്ച രാത്രി പതിനൊന്നോടെ ഏറ്റുമുട്ടിയത്. കുന്നത്തുനാട് ഇൻസ്പെക്ടർ വി.ടി. ഷാജൻ, എസ്.ഐ സാജൻ, എ.എസ്.ഐ വി.പി. ശിവദാസൻ, പൊലീസുകാരായ സുബൈർ, രാജേന്ദ്രൻ എന്നിവർക്കാണ് പരിക്ക്. കുന്നത്തുനാട് സ്റ്റേഷന്റെ ജീപ്പാണ് കത്തിച്ചത്. കുന്നത്തുനാട് കൺട്രോൾ റൂം ജീപ്പും തടിയിട്ടപറമ്പ്, എടത്തല സ്റ്റേഷനുകളുടെ ജീപ്പുകളും സ്ട്രൈക്കർ ഫോഴ്സിന്റെ വാനും അടിച്ചു തകർത്തു.
ഒരു സംഘം തൊഴിലാളികൾ രാത്രി ശബ്ദഘോഷത്തോടെ കരോൾ ആഘോഷിക്കാൻ ശ്രമിച്ചതിനെ മറ്റൊരു സംഘം തടഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കം. അനുനയിപ്പിക്കാൻ ശ്രമിച്ചപ്പോൾ മർദ്ദനമേറ്റ സുരക്ഷാ ജീവനക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തിയതോടെ അവർക്കെതിരെ അക്രമികൾ തിരിഞ്ഞു. കൺട്രോൾ റൂം വാഹനത്തിലെത്തിയ ഉദ്യോഗസ്ഥരെ വടിയും കല്ലുമായി സംഘം റോഡിലിറങ്ങി നേരിട്ടു. വിവരമറിഞ്ഞെത്തിയ എസ്.ഐ സാജനെ മർദ്ദിച്ചു. ജീപ്പിന്റെ താക്കോൽ ഉൗരിയെറിഞ്ഞു. വയർലസ് സെറ്റ് തകർത്തു. പൊലീസുകാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. പിന്നാലെയെത്തിയ സി.ഐ ഷാജനെ കല്ലെറിഞ്ഞു. സി.ഐയ്ക്ക് തലയിൽ അഞ്ചു തുന്നിക്കെട്ടും കൈയിലെ അസ്ഥിക്ക് പൊട്ടലുമുണ്ട്. ഇന്ന് ശസ്ത്രക്രിയ നടത്തും. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്റ്സിൽ 11,000 ജീവനക്കാരാണുള്ളത്. 4,500 പേരാണ് അന്യസംസ്ഥാനക്കാർ. ഇതിലേറെയും വനിതകളാണ്.
സംഘർഷം നീണ്ടത്
പുലർച്ചെ 4വരെ
പുലർച്ചെ നാലു വരെ സംഘർഷം നീണ്ടു. റൂറൽ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അഞ്ഞൂറിലേറെ പൊലീസുകാർ എത്തിയാണ് നിയന്ത്രിച്ചത്. ആറ് മണിയോടെ ക്യാമ്പിൽ ഇരച്ചുകയറിയ പൊലീസ് പ്രതികളെന്ന് സംശയിക്കുന്നവരെയും ഇവരുടെ ഫോണുകളും കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ വാഹനങ്ങൾ നശിപ്പിച്ചതിലൂടെ 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ ഡിവൈ.എസ്.പി ജി. അജയ്‌നാഥിനാണ് അന്വേഷണ ചുമതല.
അപ്രതീക്ഷിതം, യാദൃച്ഛികം:
സാബു എം. ജേക്കബ്
അക്രമം അപ്രതീക്ഷിതവും യാദൃച്ഛികവുമാണെന്ന് കിറ്റെക്സ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബ് പറഞ്ഞു. 40ൽ താഴെ തൊഴിലാളികളാണ് സംഭവത്തിന് പിന്നിൽ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ കമ്പനി സംരക്ഷിക്കില്ല. അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കെടുക്കുമ്പോൾ തൊഴിൽ ദാതാവ് ചെയ്യേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിക്കാറുണ്ട്.
കുറ്റവാളികളെ തിരിച്ചറിയാൻ പൊലീസിന് എല്ലാ സഹായവും മാനേജ്‌മെന്റ് നൽകുന്നുണ്ട്. പൊലീസ് ജീപ്പ് കത്തിച്ച കുറ്റവാളിയെ കമ്പനിയുടെ സി.സി ടി.വി കാമറ പരിശോധിച്ച് തിരിച്ചറിഞ്ഞ് പൊലീസിന് കൈമാറി. പൊലീസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കും.
അന്യസംസ്ഥാന തൊഴിലാളികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തെ തിരിച്ചറിയണം. സംഭവത്തെ സങ്കുചിത രാഷ്ട്രീയ താല്പര്യത്തോടെ ഉപയോഗിക്കുന്നത് കിറ്റെക്സ് പൂട്ടിക്കാൻ ശ്രമിക്കുന്നവരാണ്. കുന്നത്തുനാട് എം.എൽ.എ ഉൾപ്പെടെ കിറ്റെക്‌സിനോടുള്ള വിരോധത്തിൽ പ്രകോപനപരമായി സംസാരിച്ച് അന്യസംസ്ഥാന തൊഴിലാളികളെ സംശയത്തിന്റെ മുനയിൽ നിറുത്താൻ ശ്രമിക്കുന്നത് ഗുണകരമല്ല.
കിഴക്കമ്പലത്തേത് ഒറ്റപ്പെട്ടസംഭവം,തൊഴിലാളികളെ
ഒറ്റപ്പെടുത്തരുത്: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കിഴക്കമ്പലത്തിലുണ്ടായത് ഒറ്റപ്പെട്ട സംഭവമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. എറണാകുളത്തെ സംഭവത്തെക്കുറിച്ച് ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പൊലീസും അന്വേഷിക്കുന്നുണ്ട്. ഈ അക്രമസംഭവത്തിന്റെ പേരിൽ അന്യസംസ്ഥാന തൊഴിലാളികളെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും അവരെ സംരക്ഷിക്കണമെന്ന നിലപാടാണ് ഈ സർക്കാരിന്റേതെന്നും ശിവൻകുട്ടി വ്യക്തമാക്കി. അതേസമയം അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കിഴക്കമ്പലത്തെ അക്രമം
ഒറ്റപ്പെട്ടത്: സ്പീക്കർ
കണ്ണൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് നടന്ന അക്രമം ഒറ്റപ്പെട്ടതാണെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ഒരുവിഭാഗം നടത്തിയ അക്രമത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ മൊത്തം കുറ്റവാളികളായി ചിത്രീകരിക്കരുത്. ന്യൂനപക്ഷങ്ങൾ നടത്തിയ അക്രമത്തിന്റെ പേരിൽ മുഴുവൻ തൊഴിലാളികളെയും വേട്ടയാടുന്നത് ശരിയല്ല.
ആലപ്പുഴ നടന്ന കൊലപാതകങ്ങളുടെ പേരിൽ വർഗീയധ്രുവീകരണം നടത്താൻ അപകടകരമായ ഗൂഢാലോചന നടന്നു. ഇവ രണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾ മാത്രമായി കാണാനാകില്ല. ഇതിന്റെ പേരിൽ സംഘർഷം ആളിക്കത്തിക്കാൻ ശ്രമമുണ്ടായി. ഇത്തരം സംഘർഷങ്ങൾ നിയന്ത്രിക്കാൻ പൊലീസിന് മാത്രം സാധിക്കില്ലെന്നും ഇവ ഇല്ലായ്മ ചെയ്യാൻ ജനകീയ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിച്ച തൊഴിലാളികളാണ് സംഘർഷം സൃഷ്ടിച്ചതെന്ന് കിറ്റെക്സ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബ് തന്നെ സമ്മതിച്ചിട്ടുണ്ട്. തൊഴിലാളികൾ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മാനേജ്മെന്റിന് ഒഴിയാനാവില്ല. കമ്പനിയുമായി ബന്ധപ്പെട്ട് തൊഴിലാളികളും നാട്ടുകാരും ഒട്ടനവധി പരാതികൾ നൽകിയിരുന്നു. അതെല്ലാം അപ്പപ്പോൾ പൊലീസ് ഉൾപ്പെടെ അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ വകുപ്പ് കിറ്റെക്സിൽ പരിശോധന നടത്തിയത്. റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. മാനേജ്മെന്റിന് നോട്ടീസും നൽകി. രണ്ടുവർഷം മുമ്പ് പരിസരവാസികളെ ആക്രമിക്കാൻ തൊഴിലാളികൾ ആയുധങ്ങൾ വരെ ശേഖരിച്ചതായാണ് അറിയുന്നത്.
പി.വി. ശ്രീനിജൻ എം.എൽ.എ
മദ്യലഹരിയിലുണ്ടായ ആക്രമണമെന്നാണ് പ്രാഥമികനിഗമനം. സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിക്കാനാണ് ശ്രമിച്ചത്. ആദ്യം കൺട്രോൾ റൂം ജീപ്പാണ് പോയത്. സി.ഐക്ക ഉൾപ്പെടെ പരിക്ക് പറ്റിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.
കെ. കാർത്തിക്, എസ്.പി.
എറണാകുളം റൂറൽ
കുന്നത്തുനാട് താലൂക്കിലാണ് ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നത്. രണ്ടുവർഷം മുൻപും കിറ്റെക്സിലെ തൊഴിലാളികൾക്കെതിരെ പരാതി ഉയർന്നിട്ടുണ്ട്. അപ്പോഴെല്ലാം പൊലീസ് ലാഘവത്തോടെയാണ് പെരുമാറിയത്. അതിന്റെ ഫലമാണ് ക്രിസ്‌മസ് രാത്രിയിലുണ്ടായത്.
വി.പി. സജീന്ദ്രൻ,
മുൻ എം.എൽ.എ
കിറ്റെക്സ്: കേസന്വേഷണം പ്രത്യേക ടീമിന്
കോലഞ്ചേരി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ പൊലിസുദ്യോഗസ്ഥരെ ആക്രമിച്ച് കേസ് അന്വേഷിക്കാൻ പ്രത്യേക ടീം രൂപീകരിച്ചു. 19 അംഗ സംഘത്തിന്റെ തലവൻ പെരുമ്പാവൂർ എ.എസ്.പി അനുജ് പലിവാലാണ്. രണ്ട് ഇൻസ്പെക്ടർമാരും ഏഴ് സബ് ഇൻസ്പെക്ടർമാരും ടീമിലുണ്ട്. സംഭവസ്ഥലം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് എന്നിവർ സന്ദർശിച്ചു. 500 പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഡി.ഐ.ജി, എസ്.പി എന്നിവർ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |