ശിവഗിരിയിലെത്തുമ്പോൾ എല്ലാഭേദചിന്തകളും നമ്മെവിട്ടകലുന്നു. ഗുരുസൂക്തം പോലെ ഒരു ജാതി ഒരു മതം ഒരുദൈവം എന്ന മഹനീയ സന്ദേശം ഹൃദയത്തിൽ നിറയുന്നു. പീതാംബരധാരികളായ അഞ്ചുപേരിൽ നിന്നാരംഭിച്ച ശിവഗിരി തീർത്ഥാടനത്തിനായി ഇന്ന് എത്തിച്ചേരുന്നത് ഭക്തലക്ഷങ്ങൾ, അവർ പഞ്ചശുദ്ധിയോടുകൂടി ഗുരുദേവസ്മരണയിൽ പ്രാർത്ഥിച്ചും സർവതലസ്പർശിയായ പ്രഭാഷണ പരമ്പരകൾ കേട്ടും സായൂജ്യമടയുന്നു.
ശാരദാമഠത്തിലും ഗുരുമഹാസമാധിസ്ഥനായ വൈദികമഠത്തിലും റിക്ഷാമന്ദിരത്തിലും തീർത്ഥാടകർ പ്രാർത്ഥിക്കാറുണ്ടെങ്കിലും ഭക്തലക്ഷങ്ങൾക്ക് ദുഃഖനിവാരണത്തിന് ഏറ്റവും ആശ്രയിക്കാവുന്ന പുണ്യകേന്ദ്രം, സാക്ഷാൽ ബ്രഹ്മമായി സ്വശരീരം ഉപേക്ഷിച്ച ഗുരുവിന്റെ സമാധിസ്ഥാനമാണിത്. സമാധിമന്ദിരത്തിന്റെ പ്ലാനും എസ്റ്രിമേറ്റും തയ്യാറാക്കിപ്പിച്ചത് എൽ.എം. ചിറ്റാലയെക്കൊണ്ടാണ്. ആലുവ അദ്വൈതാശ്രമത്തിൽ ചേർന്ന മഹാസമാധി മന്ദിര നിർമ്മാണയോഗത്തിൽ, തന്റെ പിതാവ് നീക്കിവെച്ച തുക ചെലവഴിച്ച് സമാധി മന്ദിരത്തിന്റെ അടിത്തറ പണിയാൻ എം.പി മുത്തേടത്ത് എന്ന ഗുരുഭക്തൻ സന്നദ്ധത പ്രകടിപ്പിച്ചു. നേരത്തെ ഗുരുവിന് 5 വെള്ളി രൂപ മുത്തേടം കാണിക്കയായി സമർപ്പിച്ചപ്പോൾ അതിൽ നിന്ന് 3 രൂപ എടുത്ത് 'നമുക്കുള്ളത് നിനക്കും നിനക്കുള്ളത് നമുക്കും ഇരിക്കട്ടെ' എന്ന് ഗുരു അനുഗ്രഹിച്ചത് പ്രസിദ്ധമാണ്. തുടർന്ന് മുത്തേടം റെയിൽവേ കോൺട്രാക്ടറാവുകയും കോടീശ്വരനായിത്തീരുകയും ചെയ്തു.
ഗുരുവിന്റെ അനുഗ്രഹമാണ് തന്റെ ഉയർച്ചയ്ക്ക് കാരണമെന്ന് മുത്തേടം ദൃഢമായി വിശ്വസിച്ചിരുന്നു.
സമാധി മന്ദിരത്തിന്റെ ഒന്നാം നില പൂർത്തിയായതോടെ അവിടെ സ്ഥാപിക്കേണ്ട ഗുരുദേവ വിഗ്രഹത്തെക്കുറിച്ച് ആലോചന നടന്നു. കാശിയിൽ (വാരണാസി) സർവകലാ വല്ലഭനായിരുന്ന പശുപതിനാഥ മുഖർജിയെ പ്രതിമ നിർമ്മാണ ചുമതല ഏല്പിച്ചു.
ഇതിന്റെ മുഴുവൻ ചെലവുകളും എം.പി. മുത്തേടത്ത് വഹിച്ചു.
അചഞ്ചലമായ വിശ്വാസം ഗുരുവിലർപ്പിക്കുന്ന ഭക്തരിൽ അനുഗ്രഹവർഷം ചൊരിയുന്ന ഗുരുവിന്റെ സ്മരണ തീർത്ഥാടനകാലത്ത് ഏറെ പ്രസക്തമാണ്.
ശിവഗിരി തീർത്ഥാടനം മനസിനും ശരീരത്തിനും പകരുന്ന പുണ്യാനുഭൂതി വാക്കുകളിൽ വർണിക്കാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |