ആലപ്പുഴ: നഗരസഭ അടുത്ത സാമ്പത്തിക വർഷം ജൻഡർ ബഡ്ജറ്റ് അവതരിപ്പിക്കും. പദ്ധതി രൂപീകരണത്തിന്റെ മാർഗരേഖയും കലണ്ടറും തയ്യാറാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. വാക്സിനേഷൻ സെന്ററായി പ്രവർത്തിക്കുന്ന ശതാബ്ദി മന്ദിരത്തിന്റെ നിർമ്മാണ കാലാവധി നീട്ടിനൽകി.
നഗരത്തിൽ വൈറ്റ് ടോപ്പിംഗ് നടക്കുന്ന റോഡുകളിൽ കിഫ്ബി പദ്ധതിയിൽ ജലവിതരണശൃംഖല സ്ഥാപിക്കുന്നതിന് അമൃത് പദ്ധതിയിലെ അത്യാവശ്യമല്ലാത്ത വർക്കുകൾ ഒഴിവാക്കി. വികസനപ്രവർത്തനങ്ങളും പദ്ധതികളും പൊതുജനങ്ങളിൽ എത്തിക്കാൻ സുവനീറും വീഡിയോയും തയ്യാറാക്കും.
വേമ്പനാട്ട് കായൽ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജലസ്രോതസുകളിലെ മാലിന്യം നീക്കം ചെയ്യാൻ ഒരു കോടി രൂപ അടങ്കലിൽ ഉൾപ്പെടുത്തേണ്ട സ്ഥലങ്ങളും തീരുമാനിച്ചു. നെഹ്റു ട്രോഫി വാർഡിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വിപുലീകരണത്തിന് നെഹ്റു ട്രോഫി വാർഡിൽ തയ്യിൽ ചിറയിൽ രവീന്ദ്രന്റെ 15 സെന്റ് സ്ഥലം ഇഷ്ടദാനമായി എഴുതി നൽകുന്ന വിഷയം കൗൺസിൽ അംഗീകരിച്ചു.
പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതിയിൽ നഗരസഭയെ തിരഞ്ഞെടുത്തിട്ടുള്ളതിനാൽ വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കാൻ കൗൺസിൽ അംഗീകാരം നൽകി. നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ് അദ്ധ്യക്ഷയായി. ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, കെ. ബാബു, ആർ. വിനീത, ബിന്ദു തോമസ്, കക്ഷി നേതാക്കളായ എം.ആർ. പ്രേം, റീഗോ രാജു, ഹരികൃഷ്ണൻ, നസീർ പുന്നയ്ക്കൽ, എം.ജി. സതീദേവി, സലിം മുല്ലാത്ത്, എൽജിൻ റിച്ചാർഡ് എന്നിവർ സംസാരിച്ചു.
ഉദ്യോഗസ്ഥർക്കെതിരെ വ്യാപക പരാതി
കൗൺസിലർമാരുടെ നിർദേശങ്ങൾക്ക് ഉദ്യോഗസ്ഥർ വിലകൽപ്പിക്കുന്നില്ലെന്ന് വിവിധ വാർഡ് കൗൺസിലർമാർ പരാതിപ്പെട്ടു. ഉദ്യോഗസ്ഥർ ഭരണസമിതിയെ കുഴപ്പത്തിലാക്കുകയാണെന്ന് വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈനും കുറ്റപ്പെടുത്തി. റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരായാണ് പ്രധാന ആരോപണം. ബിൽ കളക്ടർമാർ വാർഡുകളിൽ ചെല്ലാത്തതിനെതിരെ റവന്യൂ ഓഫീസർ മെമ്മോ നൽകിയിട്ടും ഉദ്യോഗസ്ഥർ വിശദീകരണം നൽകിയില്ലെന്നും കൗൺസിലർമാർ ആരോപിച്ചു.
''''
രേഖാമൂലമുള്ള പരാതികൾക്ക് നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥരെ കൗൺസിലിൽ വിളിച്ചുവരുത്തി വിശദീകരണം തേടും.
സൗമ്യാരാജ്
നഗരസഭാ ചെയർപേഴ്സൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |