കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ സിനിമാ സംവിധായകൻ പി. ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വിചാരണ നിറുത്തിവച്ച് തുടരന്വേഷണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. കേസിന്റെ വിചാരണ നടക്കുന്ന എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിലാണ് പ്രോസിക്യൂഷൻ ഇന്നലെ അപേക്ഷ നൽകിയത്. ഒന്നാംപ്രതി പൾസർ സുനിയും സംഘവും പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നും ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നും ബാലചന്ദ്രകുമാർ കഴിഞ്ഞ ദിവസം ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഇതിന് തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേണമെന്നാണ് ആവശ്യം. ഇക്കാര്യം വ്യക്തമാക്കി പൊലീസും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ
ജാമ്യത്തിലിറങ്ങിയശേഷം ദിലീപിന്റെ കൈവശം അശ്ളീല ദൃശ്യങ്ങളെത്തി. ഒരു വി.ഐ.പിയാണ് കൊടുത്തത്. ഏഴിലേറെ ക്ളിപ്പുകളുള്ള ദൃശ്യങ്ങൾ ദിലീപും സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും കണ്ടതിന് താൻ സാക്ഷിയാണ്. ദിലീപിന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ അവിടെ പൾസർ സുനിയെ കണ്ടിരുന്നു. നടിയെ ആക്രമിച്ചകേസിൽ സുനി പിടിയിലായപ്പോൾ ദിലീപിനെ വിളിച്ച് 'സാറിന്റെ വീട്ടിൽക്കണ്ട പയ്യനല്ലേയെന്ന് " ചോദിച്ചിരുന്നു. അന്ന് തനിക്ക് തെറ്റിയതാകാമെന്ന് ദിലീപ് പറഞ്ഞെങ്കിലും പിന്നീട് സുനിയെ കണ്ടകാര്യം പുറത്തുപറയരുതെന്ന് ദിലീപും കാവ്യയുമടക്കമുള്ളവർ ആവശ്യപ്പെട്ടു. ഇതൊന്നും വെളിപ്പെടുത്താതിരുന്നത് ഭയത്താലാണ്. ശബ്ദസന്ദേശമുൾപ്പെടെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
വിചാരണക്കോടതിയുടെ വെല്ലുവിളി
വിചാരണ അന്തിമഘട്ടത്തിലാണ്. 200ലേറെ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി കേസ് ഡിസംബർ 30ലേക്ക് മാറ്റിയിട്ടുണ്ട്. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി രണ്ടുതവണ സമയം നീട്ടിനൽകിയിരുന്നു. 2022 ഫെബ്രുവരി 16 വരെയാണ് നിലവിൽ അനുവദിച്ചിരിക്കുന്ന സമയം. ഈ സാഹചര്യത്തിൽ തുടരന്വേഷണവുമായി ബന്ധപ്പെട്ട അപേക്ഷയിൽ വിചാരണക്കോടതിയുടെ തീരുമാനം നിർണായകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |