മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് 500 കർഷക സംഘടനകൾ ഒരു കുടക്കീഴിൽ നടത്തിയ ഐതിഹാസിക സമരത്തിനു മുന്നിൽ കേന്ദ്രസർക്കാർ കീഴടങ്ങുന്നതിന് സാക്ഷിയായ വർഷമാണ് കടന്നുപോകുന്നത്. ഡൽഹി അതിർത്തികളിൽ തണുപ്പും ചൂടും അവഗണിച്ച് തമ്പടിച്ച കർഷകർ ലക്ഷ്യം നേടാതെ പിന്തിരിയില്ലെന്നും യു.പി അടക്കമുള്ള നിർണായക നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലത്തെ ബാധിച്ചേക്കുമെന്നും തിരിച്ചറിഞ്ഞ് കേന്ദ്ര സർക്കാർ പാർലമെന്റിൽ പ്രത്യേകം ബിൽ കൊണ്ടുവന്ന് മൂന്നു നിയമങ്ങളും റദ്ദാക്കി ഒത്തുതീർപ്പിന് വഴങ്ങുകയായിരുന്നു.
നവംബർ 19ന് ഗുരുനാനാക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയാനും തയ്യാറായി. സമരത്തിനിടെ മരിച്ച എഴുന്നൂറോളം കർഷകരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാമെന്നും സർക്കാർ സമ്മതിച്ചു.
2020 സെപ്റ്റംബറിൽ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ആ വർഷം ആഗസ്ത് 9 മുതൽ പഞ്ചാബിൽ പ്രാദേശികമായി തുടങ്ങിയ സമരമാണ് കൂടുതൽ സംഘടനകൾ അണിചേർന്ന് ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച അകാലി ദൾ ആദ്യം കേന്ദ്ര മന്ത്രിസഭയിൽ നിന്നും പിന്നീട് എൻ.ഡി.എയിൽ നിന്നും പുറത്തുപോയി. ലഖിംപൂർ ഖേരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഒാടിച്ച വാഹനമിടിച്ച് കർഷകർ മരിക്കാനിടയായ സംഭവം കേന്ദ്രസർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി. ലഖിംപൂരിന്റെ അലയൊലികൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി.
മുന്നോട്ടുവച്ച കാൽ പിന്നോട്ടുവയ്ക്കുന്ന പതിവില്ലാത്ത കേന്ദ്രം പൗരത്വ ബില്ലിനെതിരായ സമരത്തെ ഒതുക്കിയതു പോലെ കർഷക സമരത്തെയും നേരിടാമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഡൽഹി അതിർത്തിയായ സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ കുടിൽകെട്ടി സമരംചെയ്ത കർഷകർ കണക്കുകൂട്ടലുകൾ തെറ്റിച്ചു. കൊവിഡ് രണ്ടാം തരംഗം പോലും സമരത്തിന് വിലങ്ങുതടിയായില്ല. ഒന്നാം വാർഷികദിനത്തിൽ കൂടുതൽ പ്രതിഷേധങ്ങൾക്ക് കർഷകർ ഒരുങ്ങവെയാണ് സർക്കാർ ബുദ്ധിപൂർവം തീരുമാനമെടുത്തത്.
വീര്യം ചോരാതെ, രാഷ്‌ട്രീയ കക്ഷികളുടെ സഹായമില്ലാതെ സമരം വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ് കർഷക കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയ്ക്ക്. പഞ്ചാബ് ഒഴികെ ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി സമരം കത്തി നിന്ന സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളും എതിരായിരുന്നു. സമരസമിതിയിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങളും ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന ആരോപണവും ഏശിയില്ല.
കർഷക സംഘടനകളുടെ സംയുക്ത സമരസമിതിയായ ഭാരതീയ കിസാൻ യൂണിയന്റെ വക്താവ് രാകേഷ് ടിക്കായത്ത്, ഹരിയാന ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർണാം സിംഗ് ചാദുനി തുടങ്ങിയ നേതാക്കളും സമരത്തിനൊപ്പം ഉദയം ചെയ്‌തു. സമരത്തിനു ശേഷം ചാദുനി സംയുക്ത സംഘർഷ് പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |