ജനീവ : കൊവിഡ് വകഭേദങ്ങളായ ഡെൽറ്റ, ഒമിക്രോൺ എന്നിവ മൂലം കടുത്ത പ്രതിസന്ധിയാണ് ലോകരാജ്യങ്ങളെ കാത്തിരിക്കുന്നതെന്നും ഇരു വകഭേദങ്ങളുടെയും വ്യാപനം ഇതുപോലെ തുടർന്നാൽ നിലവിലെ ആരോഗ്യ സംവിധാനങ്ങൾ പോരാതെ വരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. ഒമിക്രോൺ ലക്ഷണങ്ങൾ ഗുരുതരമല്ലെങ്കിലും യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ കേസുകൾ കുത്തനെ ഉയരാൻ ഈ വകഭേദം കാരണമായി. കഴിഞ്ഞ 7 ദിവസങ്ങളിലായി ലോകരാജ്യങ്ങളിൽ 7.3 മില്യണിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു. തുടർച്ചയായി പ്രതിദിന കേസുകൾ 1 മില്യൺ കടക്കുന്നത് ആശങ്കയുയർത്തിയിട്ടുണ്ട്. അതേ സമയം കൊവിഡ് കേസുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ബ്രിട്ടനിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താത്ക്കാലിക ഫീൽഡ് ആശുപത്രികൾ ഒരുക്കുമെന്ന് ബ്രിട്ടീഷ് ദേശീയ ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. അപകട സാഹചര്യം കണക്കിലെടുത്ത് യൂറോപ്പിലെ മിക്ക രാജ്യങ്ങളും വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്. ഫ്രാൻസിൽ വീണ്ടും പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. സ്പെയിനിൽ മാഡ്രിഡ് ഒഴികെയുള്ള പ്രധാന നഗരങ്ങളിലെല്ലാം പുതുവത്സരത്തോടനുബന്ധിച്ചുള്ള പൊതു ആഘോഷങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
അമേരിക്കയിൽ കഴിഞ്ഞ 240400 കൊവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ന്യൂയോർക്കിൽ മാത്രം 67090 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഗവർണർ കാത്തി ഹോച്ചിൽ അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 64.5% വർദ്ധനവാണ് കേസുകളിൽ ഉണ്ടായിട്ടുള്ളത്.
അതേ സമയം ആഘോഷങ്ങളുടെ സീസണും ഒമിക്രോൺ വകഭേദത്തിന്റെ മിന്നൽ വേഗതയിലുള്ള വ്യാപനവും മൂലം ഇനി വരാനിരിക്കുന്നത് കൊവിഡ് സുനാമിയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന ഓർമ്മിപ്പിച്ചു. രണ്ട് വർഷം മുൻപ് കൊവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത സമയത്തേക്ക് നാം തിരിച്ചെത്തിയതു പോലെയാണ് കൊവിഡ് കേസുകളിൽ ഇപ്പോൾ കാണുന്ന വർദ്ധനവ് സൂചിപ്പിക്കുന്നതെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. കൊവിഡിനെ ചെറുക്കാൻ വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു. ലോകാരോഗ്യസംഘടനയിൽ അംഗങ്ങളായ 194 രാജ്യങ്ങളിൽ 92 ഉം ഈ വർഷം അവസാനത്തോടെ 40 ശതമാനം പേർക്കും വാക്സിൻ നൽകണമെന്ന ലക്ഷ്യം പൂർത്തീകരിച്ചിട്ടില്ലെന്നും അടുത്ത വർഷം ജൂലായോടെ ലോകത്തെ 70 ശതമാനം പേർക്കും വാക്സിൻ നല്കുകയെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ നമുക്ക് സാധിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |