തിരുവനന്തപുരം: പുതിയ ഡി.സി.സി ഭാരവാഹികളിലും എക്സിക്യുട്ടീവ് അംഗങ്ങളിലും ബ്ലോക്ക് പ്രസിഡന്റുമാരിലും 50 ശതമാനം യുവജനങ്ങളും പുതുമുഖങ്ങളും ആയിരിക്കണമെന്ന് നിർദ്ദേശിച്ച് കെ.പി.സി.സിയുടെ മാർഗരേഖ. ഡി.സി.സി ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്റുമാരുമായി കഴിവും പ്രവർത്തന മികവുമുള്ളവരെ പരിഗണിക്കാം. നിലവിലുള്ള ഭാരവാഹികളിൽ കഴിവും പ്രവർത്തന മികവുമുള്ളവരെയും നിയമിക്കാം. പൂർണസമയ പ്രവർത്തകർക്ക് മുൻഗണന നൽകണം. നിശ്ചിത വർഷം ഭാരവാഹികളായവരെ ഒഴിവാക്കണമെന്ന നിർദ്ദേശം വേണ്ടെന്നു വച്ചു.
മാനദണ്ഡങ്ങൾ ഉൾപ്പെടുന്ന സർക്കുലറിന്റെ പകർപ്പ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെ.പി.സി.സി ഭാരവാഹികൾ, നിർവാഹകസമിതി അംഗങ്ങൾ, ഡി.സി.സി പ്രസിഡന്റുമാർ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവർക്ക് കൈമാറി.
നിലവിലെ ഡി.സി.സി പ്രസിഡന്റുമാർ, മുൻ ഡി.സി.സി പ്രസിഡന്റുമാർ, ജില്ലയിലെ കെ.പി.സി.സി ഭാരവാഹികൾ, എം.എൽ.എമാർ, എം.പിമാർ, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാർ, മുതിർന്ന നേതാക്കൾ എന്നിവരുമായി ആശയവിനിമയം നടത്തി ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽസെക്രട്ടറിമാർ പാനൽ തയാറാക്കി കൈമാറണം. പാനലിന്റെ അടിസ്ഥാനത്തിൽ ഈയാഴ്ച തന്നെ പുനഃസംഘടന നടത്താനാണ് നീക്കം.
മാനദണ്ഡങ്ങൾ:
സർക്കാർ, അർദ്ധസർക്കാർ, ബാങ്കിംഗ് മേഖലകളിൽ സ്ഥിരം ജോലിയുള്ളവർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ എന്നിവരെ പരിഗണിക്കേണ്ട.
കെ.പി.സി.സി അംഗങ്ങൾ, മുൻ വിശാല എക്സിക്യുട്ടീവ് അംഗങ്ങൾ, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, മുൻ ബ്ലോക്ക് പ്രസിഡന്റുമാർ, മുൻ ഡി.സി.സി ഭാരവാഹികൾ, യൂത്ത് കോൺഗ്രസിൽ 2010ന് മുമ്പ് പ്രവർത്തിച്ച, ഇപ്പോഴും പദവിയൊന്നും ഇല്ലാത്തവർ, നിയോജകമണ്ഡലം പ്രസിഡന്റുമാർ, ട്രേഡ് യൂണിയൻ പ്രവർത്തകരായ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവരെ പരിഗണിക്കാം.
ഒരാൾക്ക് ഒരു പദവി തത്വം നടപ്പാക്കണം.
വനിതകൾക്കും പട്ടികജാതി - പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കും ഡി.സി.സി ഭാരവാഹിത്വത്തിലും എക്സിക്യുട്ടീവിലും മതിയായ പ്രാതിനിദ്ധ്യമുണ്ടാകണം.
ഓരോ ജില്ലയിലും ഒരു ബ്ലോക്കിലും ഒരു നിയോജക മണ്ഡലത്തിലും എങ്കിലും വനിതകളെ പ്രസിഡന്റുമാരാക്കണം.
ഓരോ ജില്ലയിലെയും ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ സാമൂഹ്യ സന്തുലനം പാലിക്കണം
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ ഭാരവാഹികളാക്കരുത്.
ഭാരവാഹികൾക്ക് സംഘടനാമികവും സംശുദ്ധ പശ്ചാത്തലവും സ്വഭാവശുദ്ധിയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |