#വാറ്റാൻ പരിചയമുള്ളവർക്ക് 750 മുതൽ 1500 വരെ
കോന്നി: ജില്ലയുടെ കിഴക്കൻ വനമേഖലകളിൽ വ്യാജവാറ്റ് സംഘങ്ങൾ സജീവമാകുന്നു. കോന്നി റാന്നി വനം ഡിവിഷനുകളിലെ വനമേഖലകളിലാണ് ക്രിസ്തുമസിനോടനുബന്ധിച്ച് സംഘങ്ങൾ സജീവമായത്. മുമ്പ്കൊവിഡിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങളുടെ മറവിൽ വാറ്റു സംഘങ്ങൾ സജീവമായിരുന്നു. അന്ന് വിദേശ മദ്യം ലഭിക്കാതെ വന്നതോടെയാണ് സംഘങ്ങൾ സജീവമായത്. തുടർന്ന് വനം, എക്സൈസ് വകുപ്പുകളുടെ പരിശോധനകളെ തുടർന്ന് വാറ്റ് സംഘങ്ങൾ വനമേഖലകളിൽ നിന്നും ഒഴിഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും ഈ സംഘങ്ങൾ വനമേഖലകളിൽ സജീവമാകുകയാണ്. മുമ്പ് കാട്ടിലെ വിറക് ഉപയോഗിച്ചായിരുന്നു വാറ്റിയിരുന്നത് ഇത് പുക ഉയരുന്നത് കണ്ട് വാറ്റുകളങ്ങൾ കണ്ടെത്താൻ വനം, എക്സൈസ് സംഘങ്ങൾക്ക് സഹായകകരമായിരുന്നു. ഇപ്പോൾ പാചകവാതകത്തിന്റെ സഹായത്തോടെയാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.
എക്സൈസ് സംഘങ്ങളുടെ നീക്കങ്ങൾ അറിയും
വനത്തിൽ കുഴികളെടുത്തു വരെ കോട കലക്കിയിടുന്ന പതിവുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരുടെ നീക്കം മനസിലാക്കാൻ മൊബൈൽ ഫോൺ സംവിധാനവും ഉപയോഗപ്പെടുത്തുന്നു.കാട്ടാന കോട നശിപ്പിക്കാതിരിക്കാൻ ചുറ്റും വേലിയും പടക്കവും വരെ സ്ഥാപിക്കുന്ന സംഘങ്ങളുണ്ട്. പ്രായമായവരാണ് വാറ്റിൽ കൂടുതലായി ഏർപ്പെട്ടിരുന്നത്.
വാറ്റാൻ യുവാക്കളുടെ സാന്നിദ്ധ്യം
ഇപ്പോൾ യുവാക്കളുടെ സാന്നിദ്ധ്യവും വർദ്ധിച്ചിട്ടുണ്ട്. ശർക്കര വാങ്ങി നൽകി വാറ്റു നടത്തുന്ന ചെറുകിട മുതലാളിമാർ വരെയുണ്ട്. വാറ്റാൻ പരിചയമുള്ളവർക്കും ഡിമാന്റാണ്. ഇവർക്ക് 750 രൂപ മുതൽ 1500 രൂപ വരെ രൂപ കൂലിയായി ലഭിക്കും വനമേഖലകളിലെ വാറ്റ് സംഘങ്ങൾക്ക് വനപാലകരുടെ പിൻതുണയില്ലാതെ വാറ്റു നടത്താൻ കഴിയില്ല. മുൻപൊക്കെ പൊലീസ്,വനം, എക്സൈസ് വകുപ്പുകളുടെ പരിശോധനകൾ പതിവായിരുന്നു . ഇപ്പോൾ വനമേഖലകളിൽ പരിശോധന നടത്തുന്നതും കുറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |