കോട്ടയം: വിദ്യാഭ്യാസം, സാമൂഹികനീതി, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ (ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചാവറയച്ചന്റെയും ശ്രീനാരായണ ഗുരുവിന്റെയും ദർശനങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ഊർജം ഉൾക്കാണ്ടുള്ള വിപ്ലവകരമായ ഈ മാതൃക പിന്തുടർന്ന് എല്ലാ സംസ്ഥാനങ്ങൾക്കും പുരോഗതിയും വികസനവും കൈവരിക്കാനാകും. മതസൗഹാർദ്ദവും സഹിഷ്ണുതയും നിലനിർത്തുന്നതിൽ ചാവറയച്ചന്റെ സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്.ആത്മീയ- വിദ്യാഭ്യാസ- സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ പരിഷ്‌കർത്താവായിരുന്നു. എല്ലാ സമുദായങ്ങളിലും ഉള്ളവർക്ക് പ്രവേശനം ലഭിക്കുന്ന പള്ളിക്കൂടങ്ങൾ ആരാധനാലയങ്ങളോടനുബന്ധിച്ച് ആരംഭിക്കുകയെന്ന ആശയം മുന്നോട്ടുവച്ചു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ സർക്കാരിതര അച്ചടിശാലയായ സെന്റ് ജോസഫ്‌സ് പ്രസ് മികച്ച ഉദാഹരണമാണ്. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നിരവധി സ്വയംതൊഴിൽ പരിശീലനസ്ഥാപനങ്ങളും മഠങ്ങളും സ്ഥാപിച്ച് സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതിലൂടെ വിപ്ലവകരമായ മാറ്റത്തിനുള്ള പാത തുറന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
സഹകരണ മന്ത്രി വി.എൻ. വാസവൻ, കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ, തോമസ് ചാഴികാടൻ എം.പി. എന്നിവർ പ്രസംഗിച്ചു. ഫാദർ തോമസ് ചാത്തംപറമ്പിൽ സ്വാഗതവും സിസ്റ്റർ ഗ്രേസ് തെരേസ് നന്ദിയും പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ജോസ് കെ. മാണി എം.പി., എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, സി.കെ.ആശ, മാണി സി. കാപ്പൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |