കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന് സ്വാധീനമുള്ള കേന്ദ്രങ്ങളിൽ മറ്റാരും പ്രകടനം നടത്തരുതെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ. ഇത് പാകിസ്ഥാനല്ല, ഇന്ത്യയാണെന്ന് മറക്കേണ്ട.
സി.പി.എം സമ്മേളനങ്ങളിൽ പൊലീസിനെതിരെ വിമർശനം ഉയരുന്നത് മറച്ചു പിടിക്കാനാണ് കോടിയേരി ആർ.എസ്.എസിനെതിരെ തിരിയുന്നത്. എപ്പോഴും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടാണ് സി.പി.എമ്മിന്റേത്. ഭീകരതയ്ക്കെതിരെ ആർ.എസ്.എസ് ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്നതിനെ കോടിയേരി എതിർക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസുകളിൽ പ്രതികളെ പൊലീസ് പിടിക്കാത്തതിന് കാരണം സർക്കാരിന്റെ മതപ്രീണനമാണ്. ബി.ജെ.പിക്ക് ബദൽ ഉണ്ടാക്കുന്നതിലെ സി.പി.എം - സി.പി.ഐ തർക്കം നിരാശാകാമുകന്മാരുടെ വിലാപം മാത്രമാണ്.
കെ - റെയിലിനെതിരായ സമരം ബി.ജെ.പി ശക്തിപ്പെടുത്തും. നാലു ലക്ഷം രൂപ അധികം നഷ്ടപരിഹാരം നൽകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒരു മന്ത്രി നാലരലക്ഷം രൂപയ്ക്ക് ശൗചാലയം നിർമ്മിച്ച നാട്ടിലാണ് വീടും സ്ഥലവും പോകുന്നവർക്ക് നാലു ലക്ഷം അധികം കൊടുക്കുമെന്ന് പറയുന്നത്.
ഇ. ശ്രീധരൻ ഉൾപ്പെടെയുള്ളവർ പറഞ്ഞ ബദൽ നിർദ്ദേശങ്ങൾ സർക്കാർ സ്വീകരിക്കണം. കേരളത്തെ വെട്ടിമുറിക്കുന്നത് അനുവദിക്കില്ല.
എം. ശിവശങ്കർ സർവീസിൽ തിരിച്ചെത്തുന്നതോടെ സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് വ്യക്തമായി. അന്വേഷിച്ച ഏജൻസികളെല്ലാം ശിവശങ്കറിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്നു പറഞ്ഞതാണ്. എന്നിട്ടും അദ്ദേഹത്തെ തിരിച്ചെടുക്കുന്നതിൽ മുഖ്യമന്ത്രിയുടെ താത്പര്യം വ്യക്തമാകുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |