ന്യൂഡൽഹി: കർഷകരുടെ റോഡ് ഉപരോധത്തെ തുടർന്ന് പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിട്ടോളം ഫ്ളൈ ഓവറിൽ കുടുങ്ങിയത് വലിയ വിവാദം സൃഷ്‌ടിച്ചിരിക്കുയാണ്. ഇന്ത്യയുടെ ഏറ്റവും ഉന്നത നേതാവായ പ്രധാനമന്ത്രിയുടെ സംരക്ഷണ ചുമതലയുള്ള സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്‌പിജി) 'ബ്ലൂ ബുക്ക്' മാനുവലിനെ ചുറ്റിപ്പറ്റിയാണ് ചോദ്യങ്ങൾ ഉയരുന്നത്.
പ്രധാനമന്ത്രിയുടെ സംസ്ഥാന സന്ദർശനങ്ങളുമായി ബന്ധപ്പെട്ട് ബ്ളൂബുക്കിനാസ്‌പദമായ നിയന്ത്രണങ്ങളാണ് എസ്‌പിജി പിന്തുടരുന്നത്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പൊലീസ് മേധാവി എന്നിവരുൾപ്പെടെയുള്ള സംസ്ഥാനത്തെ ഉന്നത നേതൃത്വവുമായി മാത്രമേ പ്രധാനമന്ത്രിയുടെ യാത്രാ പദ്ധതി വിശദമാക്കുകയുള്ളൂ.
സന്ദർശനത്തിന് ഒരു മാസം മുമ്പെങ്കിലും അഡ്വാൻസ് ലെയ്‌സൺ ടീം യോഗം ചേരും. കൂടാതെ 48 മണിക്കൂർ സുരക്ഷാ ഡ്രില്ലുമുണ്ട്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന എല്ലാ റൂട്ടുകളും എസ്‌പിജിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കും.
തിരഞ്ഞെടുപ്പ് റാലി നടക്കുന്ന സ്ഥലത്തേക്ക് ഹെലികോപ്‌ടറിലാണ് പ്രധാനമന്ത്രിയുടെ യാത്ര ആദ്യം പ്ളാൻ ചെയ‌്തിരുന്നത്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് റോഡ് മാർഗമാക്കുകയായിരുന്നു.
ഈ അവസരത്തിൽ സുരക്ഷാവിഭാഗത്തിന് മേൽ ഉയരുന്ന ചോദ്യങ്ങൾ ഇവയാണ്-
പ്രദേശത്തെ കാലാവസ്ഥാ മുന്നറിയിപ്പുകൾ എസ്‌പിജി അവഗണിച്ചോ?
ഏതെങ്കിലും ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ യാത്ര ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ ആവശ്യം അംഗീകരിക്കാൻ എസ്‌പിജിയുടെ മേൽ സമ്മർദ്ദം ഉണ്ടായിരുന്നോ?
പ്രധാനമന്ത്രിക്കായി ഉപയോഗിച്ച ടൊയോട്ട ഫോർച്യൂണർ ഐഇഡികൾക്കോ മറ്റു പ്രഹരശേഷിയുള്ള ആയുധങ്ങളെയോ ചെറുക്കാൻ പര്യാപ്‌തമായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഈ വാഹനം ഉപയോഗിച്ചത്? എന്തുകൊണ്ട് പുതിയ മെയ്ബാക്കോ റേഞ്ച് റോവറോ ലാൻഡ് ക്രൂയിസറോ ഉപയോഗിച്ചില്ല?
പ്രധാനമന്ത്രി റോഡ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാന പൊലീസ് റൂട്ട് ക്ലിയർ ചെയ്‌തിരുന്നോ?
ആരാണ് 111 കിലോമീറ്റർ പാത വൃത്തിയാക്കിയത്?
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റൂട്ടിൽ എങ്ങനെയാണ് സാധാരണക്കാരെ അനുവദിച്ചത്?
എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പെട്ടെന്ന് മടങ്ങുന്നതിന് പകരം 15-20 മിനിറ്റ് വരെ കാത്തിരുന്നത്?
എവിടെയാണ് എസ്‌പിജിയുടെ വാഹനങ്ങൾ മിസിംഗ് ആയത്? എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വാഹനം എളുപ്പത്തിൽ കണ്ടെത്താനായത്?
പ്രതിഷേധത്തെക്കുറിച്ച് ഇന്റലിജൻസ് വിവരങ്ങൾ നൽകിയിരുന്നോ?
എസ്‌പിജിയുടെ നിയമങ്ങൾ പാലിക്കാൻ പഞ്ചാബ് പൊലീസ് തയ്യാറായില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. 'ബ്ലൂ ബുക്ക് പ്രകാരം, പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ പഞ്ചാബിലേത് പോലെ എന്തെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാൽ, സംസ്ഥാന പൊലീസ് സംരക്ഷകനായി ഒരു അടിയന്തര റൂട്ട് തയ്യാറാക്കേണ്ടതുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകം സന്ദർശിക്കാനും 42,750കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിടാനും ഫിറോസ്‌പൂരിലെ പാർട്ടി റാലിയിൽ പങ്കെടുക്കാനുമാണ് പ്രധാനമന്ത്രി ഇന്നലെ രാവിലെ പഞ്ചാബിൽ എത്തിയത്. സംസ്ഥാനത്തെ വലിയ കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ നിരവധി കേന്ദ്രങ്ങളിൽ റോഡ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ഭട്ടിൻഡ വിമാനത്താവളത്തിൽ എത്തിയ മോദി ഹുസൈനിവാലയിലേക്ക് ഹെലികോപ്റ്ററിൽ പോകാനിരുന്നതാണ് . മഴയും മോശം കാലാവസ്ഥയും കാരണം 20 മിനിട്ട് വിമാനത്താവളത്തിൽ കാത്തിരുന്നു. കാലാവസ്ഥ മെച്ചപ്പെടാത്തതിനെ തുടർന്ന് റോഡ് മാർഗ്ഗം തിരിക്കുകയായിരുന്നു.
ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റർ ഇപ്പുറമുള്ള ഫ്ലൈ ഓവറിൽ എത്തിയപ്പോഴേക്കും റോഡ് ഉപരോധിച്ചതായി അറിഞ്ഞു. അതോടെ വാഹനവ്യൂഹം ഫ്ലൈ ഓവറിൽ കുടുങ്ങി. സുരക്ഷാ ഭടൻമാർ ചാടിയിറങ്ങി നിറതോക്കുകളുമായി പ്രധാനമന്ത്രിയുടെ കാറിനെ വലയം ചെയ്തു. ഇരുപത് മിനിറ്റോളം കാത്തുകിടന്നശേഷം പരിപാടികളെല്ലാം റദ്ദാക്കി മോദി ഭട്ടിൻഡ വിമാനത്താവളത്തിലേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |