മെൽബൺ: കൊവിഡ് വാക്സിനേഷൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനെത്തിയ സെർബിയൻ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക്ക് ജോക്കോവിച്ചിനെ തടഞ്ഞ ഓസ്ട്രേലിയൻ അധികൃതരെ പിന്തുണച്ച് റാഫേൽ നദാൽ. വാക്സിൻ എടുത്തില്ലെങ്കിൽ ഗ്രാൻഡ് സ്ളാമിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന വിവരം ജോക്കോവിച്ചിന് മാസങ്ങൾക്ക് മുമ്പ് തന്നെ അറിയാമായിരുന്നെന്നും എന്നിട്ടും മനപൂർവം ഒഴിഞ്ഞുമാറുകയായിരുന്നെന്നും നദാൽ പറഞ്ഞു.
വാക്സിൻ എടുക്കേണ്ട എന്നത് ജോക്കോവിച്ചിന്റെ മാത്രം തീരുമാനമായിരുന്നെന്ന് നദാൽ പറഞ്ഞു. വാക്സിനേഷന്രെ കാര്യത്തിൽ അവരവർക്ക് നല്ലതെന്ന് തോന്നുന്ന തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ടെന്നും എന്നാൽ അതിനൊപ്പം വരാൻ സാദ്ധ്യതയുള്ള ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും അവർ ബാദ്ധ്യസ്ഥരാണെന്ന് നദാൽ കൂട്ടിച്ചേർത്തു.
താൻ രണ്ട് ഡോസ് വാക്സിനും എടുത്തിട്ടുണ്ടെന്നും വാക്സിൻ എടുത്താൽ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ സാധിക്കുമെന്ന് മാത്രമേ തനിക്ക് അറിയുകയുള്ളുവെന്നും അതിൽ കൂടുതൽ ചിന്തിക്കേണ്ട ആവശ്യം തനിക്കില്ലെന്നും നദാൽ പറഞ്ഞു. കഴിഞ്ഞ മാസം കൊവിഡ് പിടിപ്പെട്ട നദാൽ ലോകത്തുള്ള എല്ലാവരും വാക്സിൻ എടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും കൂട്ടിച്ചേർത്തു. ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയ ഒരു വൈറസിനെ പിടിച്ചുക്കെട്ടാനുള്ള മാർഗ്ഗം വാക്സിനേഷൻ മാത്രമാണെന്ന് താൻ വിശ്വസിക്കുന്നെന്നും അതിനാൽ തന്നെ എല്ലാവരും രണ്ട് ഡോസ് വാക്സിൻ എടുക്കണമെന്ന് തന്നെയാണ് തന്റെ നിലപാടെന്നും നദാൽ വ്യക്തമാക്കി.
കൊവിഡ് വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയതിന് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയ ഓസ്ട്രേലിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. മെൽബണിൽ സ്ഥിതി ചെയ്യുന്ന ഓസ്ടേലിയയിലെ വിക്ടോറിയ സ്റ്റേറ്റിൽ കായിക താരങ്ങൾക്ക് വാക്സിൻ നിർബന്ധമാക്കിയിരിക്കുകയാണ്. നിയമം എല്ലാവർക്കും ബാധകമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |