ആലുവ: 1600 കോടി രൂപയുടെ കൊവിഡ് പ്രതിരോധ സാധനങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ക്രമക്കേടുകൾ ഒളിപ്പിക്കാൻ മൂവായിരത്തിലധികം കമ്പ്യൂട്ടർ ഫയലുകളും അഞ്ഞൂറിലധികം പേപ്പർ ഫയലുകളും നശിപ്പിച്ചു. എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. പൊലീസ് ചോദിച്ചിട്ടും ഫയലുകൾ നൽകുന്നില്ല. ഒരാളെ സസ്‌പെൻഡ് ചെയ്ത് അയാൾ മാത്രമാണ് ഉത്തരവാദിയെന്ന് വരുത്താനാണ് ശ്രമമെന്ന് സതീശൻ പറഞ്ഞു.
ആരോപണങ്ങൾ
550 രൂപയുടെ മോശം പി.പി.ഇ കിറ്റ് 1600 രൂപയ്ക്ക് വാങ്ങി.
ഒരു കോടി ഗ്ലൗസ് വാങ്ങിയതിലും അഴിമതി
1600കോടിയുടെ പർച്ചേസ് ഒരാളുടെ ലാപ്‌ടോപ്പിൽ നിന്ന്.
ഇല്ലാത്ത കമ്പനിയുടെ പേരിൽ ഇടപാട്
സ്ഥിരമായി മരുന്ന് വാങ്ങുന്ന കമ്പനികളെ ഒഴിവാക്കി.
മുഴുവൻ തുകയും അഡ്വാൻസ് നൽകാൻ ഫയലിൽ കുറിപ്പ്.
ആവശ്യമില്ലാതെ വാങ്ങിയ ഉപകരണങ്ങൾ കെട്ടിക്കിടക്കുന്നു.
കാലും തലയും വെട്ടൽ സി.പി.എം നയം
കെ റെയിലിന്റെ കല്ലിളക്കിയാൽ പല്ലുപോകുമെന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗനിക്കുന്നില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. പല്ലുകൊഴിക്കലും കൈവെട്ടലും കാലും തലയും വെട്ടലുമാണല്ലോ സി.പി.എമ്മിന്റെ പ്രധാനപണി. അതുവച്ച് വിരട്ടേണ്ട. പകൽ പിണറായി വിരോധം, രാത്രി പിണറായിയുടെ അടുത്തുപോയി കേസുകൾ ഒതുക്കുക എന്നതാണ് കേന്ദ്രമന്ത്രി വി. മുരളീധരന്റെ രീതി.
കെ റെയിലിന് എതിരായി സമരം ചെയ്യുമെന്ന് പറഞ്ഞിട്ട് റെയിൽവേ മന്ത്രാലയത്തെക്കൊണ്ട് അനുകൂല സത്യവാങ്മൂലം കോടതിയിൽ കൊടുപ്പിക്കും. പറയുന്നതിന് വിപരീതമായി പ്രവർത്തിക്കാൻ വിദഗ്ദ്ധനാണ് മുരളീധരൻ. കണ്ണൂർ വി.സി നിയമനം നിയമവിരുദ്ധമാണെന്ന് ഗവർണറാണ് പറഞ്ഞത്. ഗവർണർ ചാൻസലർ പദവി ഒഴിയുമെന്ന് പറഞ്ഞാൽ അത് നിയമപരമായ പ്രതിസന്ധിയാണ്. സർക്കാരും ഗവർണറും ഒന്നിച്ചുചെയ്ത നിയമവിരുദ്ധമായ കാര്യം തിരുത്താൻ മുരളീധരൻ ഗവർണറെ ഉപദേശിക്കണം. പ്രസിഡന്റിന് ഡി-ലിറ്റ് നൽകണമെന്ന ഗവർണറുടെ ആവശ്യം വി.സി സിൻഡിക്കേറ്റിൽ സമർപ്പിക്കണമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |