തിരുവല്ല: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ ചേരിതിരിഞ്ഞുണ്ടായ സംഘർഷം ഉന്തിലും തള്ളിലും കലാശിച്ചു. കസേരയെടുത്ത് എറിയാനും പ്രവർത്തകർ ശ്രമിച്ചു. ഇന്നലെ രാവിലെ 11ന് തിരുവല്ല വൈ.എം.സി.എ ഹാളിൽ ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. രതീഷ് പാലിയിൽ പ്രസിഡന്റായ തിരുവല്ല ടൗൺ കോൺഗ്രസ് കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇതേതുടർന്നുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ഒരുമാസം മുമ്പ് നിയമിച്ച രതീഷിന് പകരം ഗിരീഷ് കുമാറിനെ പുതിയതായി നിയമിച്ചത് ചോദ്യചെയ്യുകയും ഇക്കാര്യം ചർച്ച ചെയ്യണമെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിനെതിരെ എതിർവിഭാഗം ബഹളമുണ്ടാക്കുകയും കസേരയുമായി ചാടിയെണീറ്റ് ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറി എം.എം.നസീർ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. യോഗം ആരംഭിച്ചു അരമണിക്കൂറിനുള്ളിൽ സംഘർഷം ഉണ്ടായതിനെതുടർന്ന് ഒരുവിഭാഗം പ്രവർത്തകർ പിരിഞ്ഞുപോയി. മാദ്ധ്യമപ്രവർത്തകരെ ഹാളിൽ നിന്ന് പുറത്താക്കി. പ്രവർത്തന പരിചയമില്ലാത്ത ഗിരീഷിനെ നിയമിച്ചതിനെതിരെ കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകുമെന്നും യൂത്ത്കോൺഗ്രസ് പറഞ്ഞു. സംഭവമറിഞ്ഞ് തിരുവല്ല പൊലീസും സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |