സിഡ്നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് ആവേശകരമായ സമനിലയിലെത്തിച്ച് ഇംഗ്ളണ്ട്. വാലറ്റക്കാരായ ജാക്ക് ലീച്ചും സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആന്‍ൻഡേഴ്‌സണും അഞ്ചാം ദിനം ഒടുവിൽ നടത്തിയ ചെറുത്തുനിൽപ്പാണ് ഇംഗ്ലണ്ടിനെ പരാജയത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.അവസാന വിക്കറ്റിൽ സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്സണും ചേർന്ന് നിർണായകമായ രണ്ട് ഓവറുകൾ പിടിച്ചുനിന്നതോടെയാണ് ചുണ്ടിനരികിലെത്തിയ വിജയം ആസ്ട്രേലിയയ്ക്ക് നഷ്ടമായത്. രണ്ടാം ഇന്നിംഗ്സിൽ 388 റൺസിന്റെ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് മത്സരം അവസാനിക്കുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് എന്ന നിലയിലായിരുന്നു.
അവസാന ദിവസം വിക്കറ്റ് നഷ്ടം കൂടാതെ 30 റൺസിൽ ബാറ്റിംഗ് തുടരാനെത്തിയ ഇംഗ്ളണ്ടിനെ ഇടയ്ക്ക് പെയ്ത മഴയും രക്ഷിക്കാനെത്തിയിരുന്നു. എന്നാൽ കൃത്യമായ ഇടവേളകളിൽ ഇംഗ്ളണ്ടിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. 60 റൺസെടുത്ത ബെൻ സ്റ്റോക്‌സ്, 77 റൺസെടുത്ത സാക് ക്രാവ്‌ലി, 41 റൺസെടുത്ത ജോണി ബെയർസ്‌റ്റോ എന്നിവരൊഴികെ ഇംഗ്ലണ്ടിന്റെ മുൻനിര ബാറ്റ്‌സ്മാന്മാർ നിരാശപ്പെടുത്തി.
ജോണി ബെയർസ്‌റ്റോ പുറത്താകുമ്പോൾ എട്ടു വിക്കറ്റിന് 237 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് ജാക്ക് ലീച്ചും സ്റ്റുവര്‍ട്ട് ബ്രോഡും പ്രതിരോധിച്ചുനിന്നു. 34 പന്തിൽ 26 റൺസെടുത്ത ലീച്ച് നൂറാം ഓവറിലെ അവസാന പന്തിൽ പുറത്തായപ്പോൾ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കേണ്ടത് രണ്ട് ഓവറായിരുന്നു. ഓസീസിന് വേണ്ടത് ഒരു വിക്കറ്റും. 35 പന്തിൽ എട്ടു റൺസോടെ ബ്രോഡും ആറു പന്തിൽ അക്കൗണ്ട് തുറക്കാതെ ആൻഡേഴ്‌സണും പുറത്താകാതെ നിന്നു. ആസ്‌ട്രേലിയക്കായി സ്‌കോട്ട് ബോളണ്ട് മൂന്നു വിക്കറ്റും പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി നേടിയ ഉസ്മാൻ ഖ്വാജയുടെ മികവിലാണ് രണ്ടാം ഇന്നിംഗ്സിൽ ആറിന് 265 റൺസെന്ന നിലയിൽ ആസ്ട്രേലിയ ഡിക്ളയർ ചെയ്തത്.
രണ്ടാം ഇന്നിങ്സിൽ 86 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമായ ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഖ്വാജ - കാമറൂൺ ഗ്രീൻ സഖ്യമാണ്. 179 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം പിരിഞ്ഞ ശേഷം അധികം വൈകാതെ ഓസീസ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
ഗ്രീൻ 122 പന്തുകൾ നേരിട്ട് ഒരു സിക്സും ഏഴു ഫോറുമടക്കം 74 റൺസെടുത്തു. ഖ്വാജ 138 പന്തിൽ നിന്ന് രണ്ട് സിക്സും 10 ഫോറുമടക്കം 101 റൺസ് നേടി. മാർക്കസ് ഹാരിസ് (27), ഡേവിഡ് വാർണർ (3), മാർനസ് ലബുഷെയ്ൻ (29), സ്റ്റീവ് സ്മിത്ത് (23), അലക്സ് കാരി (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലു വിക്കറ്റ് വീഴ്ത്തി. മാർക്ക് വുഡ് രണ്ടു വിക്കറ്റെടുത്തു.
ആദ്യ ഇന്നിംഗ്സ് ആസ്‌ട്രേലിയ എട്ടു വിക്കറ്റിന് 416 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 294 റൺസിന് പുറത്തായി. ഇതോടെ ഒന്നാമിന്നിംഗ്സിൽ ഓസീസ് 122 റൺസ് ലീഡ് നേടി. നേരത്തെ ആഷസിലെ ആദ്യ മൂന്നു ടെസ്റ്റിലും വിജയിച്ച് ആസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു.
16 മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിൽ മടങ്ങിയെത്തി രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറികൾ നേടിയ (137&101*) ഉസ്മാൻ ഖ്വാജയാണ് മാൻ ഒഫ് ദ മാച്ച്.
ബട്ട്ലർക്ക് പരിക്ക്
സിഡ്‌നി ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റ ജോസ് ബട്ട്‌ലർക്ക് ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ കളിക്കാനാകില്ല.ആൾറൗണ്ടർ ബെൻ സ്‌റ്റോക്‌സിനും ജോണി ബെയർസ്‌റ്റോയ്ക്കും പരിക്കുള്ളതായും റിപ്പോർട്ടുണ്ട്. മത്സരത്തിനിടെ ബെയർസ്‌റ്റോയുടെ തള്ളവിരലിന് പരിക്കേറ്റിരുന്നു. വാരിയെല്ലിന്റെ ഭാഗത്തെ പേശികളുടെ വേദനയാണ് സ്റ്റോക്‌സിനെ അലട്ടുന്നത്. ഇവർക്കും അവസാന ടെസ്റ്റ് നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |