കേരളത്തിൽ ആലപ്പുഴയിലും പാലക്കാട്ടുമൊക്കെയായി സമീപകാലത്തു നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഏതൊരു സമാധാന പ്രേമിയെയും ഞെട്ടിക്കുന്നതാണ്. ഇതിന് മുമ്പും കേരളത്തിൽ രാഷ്ട്രീയ സംഘർഷങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ട്. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇപ്പോഴത്തെ സംഘർഷം. തലശ്ശേരി, പാനൂർ പ്രദേശങ്ങളിലും ആലപ്പുഴ ജില്ലയിലും മറ്റ് പലയിടങ്ങളിലും സി.പി.എം ആർ.എസ്. എസ് സംഘർഷങ്ങൾ രൂക്ഷമാവുകയും അവ കൊലപാതകങ്ങളിൽ വരെ എത്തുകയും ചെയ്തിട്ടുണ്ട്. സി.പി.എം, ബി.ജെ.പി, ആർ.എസ്.എസ്, സി.പി.ഐ, കോൺഗ്രസ്, മുസ്ലിംലീഗ് പാർട്ടിക്കാരൊക്കെ പലയിടങ്ങളിൽ പല സമയത്തായി പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഈ സംഘർഷങ്ങളൊക്കെ നേതൃപരമായ ഇടപെടലുകളിലൂടെ അവസാനിപ്പിക്കുകയാണ് പതിവ്. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന യശശരീരനായ മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരാണ് സി.പി.എം ആർ.എസ്.എസ് സംഘർഷം ഒഴിവാക്കാൻ ഇരുസംഘടനകളുടെയും ദേശീയ നേതാക്കളെ ഒരുമിച്ചിരുത്തിയത്. അതിലദ്ദേഹം വിജയിക്കുകയും ചെയ്തിരുന്നു. അക്രമങ്ങളൊക്കെ ചില പ്രത്യേക സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു.
മതമൗലികവാദികളുടെയും ഭീകരരുടെയും താവളമായി കേരളം മാറുന്നു എന്ന ആരോപണത്തെ പുച്ഛിച്ചു തള്ളാൻ കഴിയില്ല. എറണാകുളത്ത് പാനായിക്കുളത്തും കണ്ണൂരിലും കോട്ടയം ഇടുക്കി അതിർത്തിയിലുമൊക്കെ ഭീകരപരിശീലനങ്ങൾ നടന്നതാണ്. 2003ലെ മാറാട് കൂട്ടക്കൊല ഇതിന്റെ ചെറിയ ഉദാഹരണം മാത്രം. ഇസ്ലാം മത നവീകരണത്തിനായി നിലകൊണ്ട ചേകന്നൂർ മൗലവിയെയും മതഭീകരർ വധിക്കുകയായിരുന്നു. ഇങ്ങനെ മത തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമായി കേരളം മാറിക്കഴിഞ്ഞിട്ടും ഈ വിഷയത്തെക്കുറിച്ച് വേണ്ടത്ര ചിന്തയോ ചർച്ചയോ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായില്ല.സി.പി.എം, കോൺഗ്രസ്, ബി.ജെ.പി പാർട്ടികളിൽ പെട്ടവരും മുസ്ലിംമത വിശ്വാസികളും ഇങ്ങനെ കൊല്ലപ്പെട്ടവരിൽ പെടുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അതിക്രമത്തിന് വിധേയരാവുന്നത് ഇസ്ലാംമത വിശ്വാസികൾ തന്നെയാണ്.
ഈ ഭീകരത മാനവികതയ്ക്കെതിരാണ്. ഏത് വിശ്വാസപ്രമാണത്തെ ഉദ്ധരിച്ചാണോ ഇവർ വാളെടുക്കുന്നത് അതേ മതവിശ്വാസികൾ തന്നെ ഇത് നിറുത്താൻ മുൻകൈയെടുക്കണം. ശ്രീനാരായണ ഗുരു ഉൾപ്പെടെ ഒട്ടേറെ നവോത്ഥാന നായകരും ഭക്തിപ്രസ്ഥാനവും സൂഫിവര്യരും മതനേതാക്കളും സാമൂഹ്യപരിഷ്കർത്താക്കളും മുന്നിട്ടിറങ്ങിയുണ്ടാക്കിയ നേട്ടങ്ങൾ ഇല്ലാതാക്കരുത്. മത സംഘർഷങ്ങളുടെയും മതത്തിന്റെ പേരിലുള്ള പടയോട്ടങ്ങളുടെയും കാലം കഴിഞ്ഞു. ഇനി അത് ആവർത്തിക്കാനിടയാവരുത്.
( ഡൽഹി കേന്ദ്രമാക്കിയ രാഷ്ട്രീയ നിരീക്ഷകനും
സംരംഭകനുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |