കേരള അഡ്മിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി നിർണയിക്കപ്പെട്ട ശമ്പള സ്കെയിലിനെപ്പറ്റി അസംതൃപ്തിയും പ്രതിഷേധവും പ്രകടമാക്കിക്കൊണ്ട് ഇന്ത്യൻ അഡ്മിസ്ട്രേറ്റീവ് സർവീസുകാർ രംഗപ്രവേശനം ചെയ്യുകയുണ്ടായി. അവർ പറയുന്നതിൽ കഴമ്പുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ രാജ്യത്തെ ഏറ്റവും അഭിമാനകരമായ സർവീസ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് തന്നെയാണ്. അതിനുള്ള പകിട്ടും പത്രാസുമൊന്നും വേറൊരു സർവീസിനുമില്ല. ആ ബാലികേറാമലയിൽ കയറിപ്പറ്റുന്നവർ അത്രയേറെ പഠിച്ചും കഷ്ടപ്പെട്ടുമാണ് ആ ത്രയാക്ഷരി കരഗതമാക്കുന്നത്. ഭാരിച്ച ഉത്തരവാദിത്വങ്ങൾ സദാസമയവും ശിരസിൽ പേറിക്കൊണ്ട് നടക്കുന്ന അവർക്ക് നൽകുന്ന പ്രതിമാസ വേതനം മറ്റേതൊരു സർവീസിനെക്കാൾ ഉയർന്നത് തന്നെയായിരിക്കുകയും വേണം. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനുവേണ്ടി പുതുതായി സൃഷ്ടിക്കപ്പെട്ട 81800 ൽ തുടങ്ങുന്ന സ്കെയിൽ അവർ അംഗീകരിക്കാൻ തയ്യാറാകാത്തതും അതുകൊണ്ടുതന്നെയാണ്.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നിലവിൽ വരുന്നതിനുമുമ്പ് പബ്ളിക് സർവീസ് കമ്മിഷൻ വഴി നിയമനം നടക്കുന്ന ഏറ്റവും ഉയർന്ന തസ്തിക ഡെപ്യൂട്ടി കളക്ടറുടേത് ആയിരുന്നു. ഫലത്തിൽ തത്തുല്യമായ തസ്തികയിലാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നിയമനങ്ങളും നടക്കുന്നത്. അതുകൊണ്ടുതന്നെ 63700 - 123700 എന്ന സ്കെയിലിൽ ശമ്പള നിർണ്ണയം നടത്തി ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നു. അണ്ടർ സെക്രട്ടറിയുടെ സ്കെയിലായ 63700 - 123700 നും അണ്ടർ സെക്രട്ടറി ഹയർ ഗ്രേഡിന്റെ സ്കെയിലായ 95600 - 153200 നും ഇടയിലായി പുതിയൊരു സ്കെയിൽ സൃഷ്ടിച്ചാണ് സർക്കാർ ഇൗ വിവാദത്തിന് വഴിമരുന്നിട്ടത്. അതിന്റെ യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. ഏതായാലും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് അഡ്വൈസ് ചെയ്യപ്പെട്ടവർ ഇങ്ങനെയൊരു സ്കെയിൽ ആവശ്യവുമായി സർക്കാരിനെ സമീപിക്കാൻ സാദ്ധ്യത കുറവാണ്. ആ സ്ഥിതിക്ക് വേണ്ടത്ര അവധാനതയോടെ കൈക്കൊള്ളേണ്ട ഒരു തീരുമാനമായിരുന്നു അത്. ഡെപ്യൂട്ടി കളക്ടർ ആയി സർവീസിൽ കയറിയാൽ അഞ്ചുമുതൽ ഏഴ് വർഷത്തിനകം ഐ.എ.എസ് കൺഫെർ ചെയ്തുകിട്ടുകയാണ് പതിവ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ കയറിയാലും ഇതുതന്നെയാണ് സ്ഥിതി. സാങ്കേതികമായി ഡെപ്യൂട്ടി കളക്ടർ പരീക്ഷ കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയായി മാറി എന്നേയുള്ളൂ. മാത്രമല്ല ഐ.എ.എസ് കൺഫെർ ചെയ്യുന്നതിനായി വകുപ്പുതലത്തിൽ അപേക്ഷ ക്ഷണിക്കുമ്പോൾ അണ്ടർ സെക്രട്ടറിയുടെ റാങ്കിൽ കുറഞ്ഞത് എട്ടുവർഷമെങ്കിലും പ്രവൃത്തിപരിചയം ഉള്ളവരാണ് അപേക്ഷിക്കാൻ യോഗ്യർ.
അശാസ്ത്രീയമായ ശമ്പള നിർണയത്തിന് സമാനമായി എടുത്തുകാണിക്കാൻ കഴിയുന്ന ഒരു ഉത്തമദൃഷ്ടാന്തമാണ് ഹയർ സെക്കൻഡറി അദ്ധ്യാപകരുടേത്. പിരീഡുകളെ അടിസ്ഥാനമാക്കി തസ്തിക നിർണയിക്കുന്നൊരു രീതിയാണ് അവിടെ നിലനിൽക്കുന്നത്. ഇത് വലിയ തോതിലുള്ള പ്രശ്നങ്ങൾക്ക് ഇടവരുത്തുകയും അദ്ധ്യാപക തസ്തിക തന്നെ രണ്ടുതരമായി നിർണയിക്കേണ്ടിവരികയും ചെയ്തു. ഒരാഴ്ചയിൽ പതിനഞ്ച് പിരീഡുകൾക്ക് മുകളിൽ വന്നാൽ എച്ച്.എസ്.എസ്.ടി തസ്തിക. അതിന് താഴെയുള്ളത് എച്ച്.എസ്.എസ്.ടി (ജൂ.)തസ്തിക. സർക്കാർ സ്കൂളുകളിലെ എച്ച്.എസ്.എസ്.ടി തസ്തിക ഗസറ്റഡ്. ഇന്നിപ്പോൾ ഇതിന്റെ അശാസ്ത്രീയതയെപ്പറ്റി പറയുമ്പോൾ ഹയർ സെക്കൻഡറി അദ്ധ്യാപകർ പ്രതിഷേധിച്ചെന്നുവരും. എങ്കിലും അപ്രിയസത്യങ്ങൾ ചിലപ്പോഴെങ്കിലും പറയേണ്ടതായിവരും. യഥാർത്ഥത്തിൽ സ്കെയിൽ നടപ്പാക്കിയ കാലത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണമില്ലായ്മകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്.
സീനാഷാജി
ആറ്റിങ്ങൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |