തളിപ്പറമ്പ്: അച്ഛനും അമ്മയ്ക്കും കുട്ടനാണ് ധീരജ്. നാട്ടുകാർക്ക് നല്ലത് മാത്രമേ പറയാനുള്ളൂ. ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജിൽ കുത്തേറ്റ് മരിച്ച എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ വേർപാട് തളിപ്പറമ്പ് തൃച്ചംബരത്തെ നടുക്കത്തിലാഴ്ത്തുകയായിരുന്നു.
തിരുവനന്തപുരം പാലോട് സ്വദേശിയും എൽ.ഐ.സി ഏജന്റുമായ രാജേന്ദ്രന്റെയും തളിപ്പറമ്പ് കൂവോട് ആയുർവേദ ആശുപത്രിയിലെ സീനിയർ നഴ്സ് പുഷ്കലയുടെയും മൂത്തമകനാണ് മൂന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയായ ധീരജ്. നേരത്തെ തളിപ്പറമ്പ് പാലക്കുളങ്ങരയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന രാജേന്ദ്രനും കുടുംബവും ഒന്നര വർഷം മുമ്പാണ് സ്വന്തമായി വീട് വച്ച് തൃച്ചംബരത്ത് താമസം തുടങ്ങിയത്.
മകൻ വാഹനാപകടത്തിൽ പെട്ടെന്ന് പറഞ്ഞാണ് മാതാവ് പുഷ്കലയെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉച്ചയോടെ വീട്ടിലെത്തിച്ചത്. അപ്പോഴേക്കും പിതാവ് രാജേന്ദ്രനും എന്തോ അസ്വാഭാവികത തോന്നിയിരുന്നു. രാഷ്ട്രീയപ്രവർത്തകരും നാട്ടുകാരും വീട്ടിലെത്തി നടന്ന കാര്യങ്ങൾ അവരെ ധരിപ്പിച്ചു. അതോടെ തൃച്ചംബരം സ്കൂളിന് സമീപത്തെ 'അദ്വൈത'ത്തിലേക്ക് ആൾക്കൂട്ടം എത്തുകയായിരുന്നു. ചാനലുകളിലും നിന്നും മറ്റും വിവരമറിഞ്ഞ് അയൽക്കാരും നാട്ടുകാരുമൊക്കെ വീട്ടിലേക്ക് ഓടിയെത്തിയതോടെ കൂട്ടനിലവിളിയായി.
മുറിയിൽ കിടന്ന് കരഞ്ഞു തളർന്ന പുഷ്കലയെ ആശ്വസിപ്പിക്കാൻ സഹപ്രവർത്തകർക്ക് വാക്കുകളില്ലായിരുന്നു. 'മോനെ കുട്ടാ... പാർട്ടി പ്രവർത്തനം വേണ്ടെന്നു പറഞ്ഞതല്ലേ നിന്നോട്, എന്നിട്ടും..."-പുഷ്കലയുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു.
അടുത്ത മുറിയിൽ പിതാവും മുകൾ നിലയിൽ സഹോദരനും സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയുമായ അദ്വൈതും കൂട്ടക്കരച്ചിലിലായിരുന്നു.
ശനിയാഴ്ചയാണ് ധീരജ് ഇടുക്കിയിലേക്ക് പോയത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും മറ്റും അമ്മയെ വീഡിയോ കാളിൽ കാണിക്കുകയും ചെയ്തിരുന്നു. കോളേജ് തിരഞ്ഞെടുപ്പാണെന്ന് അറിഞ്ഞതോടെ മറ്റു പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും അമ്മ മകനെ ഉപദേശിച്ചിരുന്നു. തിരഞ്ഞെടുപ്പൊക്കെ ഒരു ആവേശമാണെന്നായിരുന്നു അവന്റെ മറുപടി.
പഠിക്കാൻ മിടുക്കനായ ധീരജ് നാട്ടിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിലൊന്നും അത്ര സജീവമല്ലായിരുന്നു. ഇടുക്കി ഗവ. എൻജിനിയിറിംഗ് കോളേജിൽ ചേർന്നതോടെ രാഷ്ട്രീയത്തിൽ സജീവമായി. പഠനത്തിലും എൻ.എസ്.എസിലും മുന്നിലായിരുന്നു. ആറു മാസം കൂടി കഴിഞ്ഞാൽ കോഴ്സ് പൂർത്തിയാകും. വിദേശത്ത് എം.ടെക്കിന് പോകണമെന്ന ആഗ്രഹം കുടുംബത്തിനുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |