ഭോപ്പാൽ : ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയതെന്ന് കരുതപ്പെടുന്ന തേൻകരടിയായ ഗുലാബോ വിടവാങ്ങി. ഭോപ്പാലിലെ വൻവിഹാർ നാഷണൽ പാർക്ക് ആൻഡ് സൂവിലായിരുന്നു 40 വയസുള്ള ഗുലാബോയുടെ ജീവിതം. 2006 മേയിൽ ഒരു വഴിയോര അഭ്യാസിയുടെ കൈവശം നിന്നാണ് പെൺകരടിയായ ഗുലാബോയെ അധികൃതർ ഏറ്റെടുത്തത്.
അന്ന് ഗുലാബോയുടെ പ്രായം 25 വയസായിരുന്നു. നിരവധി പരിക്കുകളോടെയാണ് ഗുലാബോയെ അന്ന് അധികൃതർ രക്ഷിച്ചത്. പിന്നീട് പാർക്കിലെ ജീവനക്കാരുടെ ഏറെ നാളത്തെ പരിചരണത്തിലൂടെയാണ് ഗുലാബോയുടെ ആരോഗ്യം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയത്.
ഞായറാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷമാണ് ഗുലാബോയുടെ മരണം സ്ഥിരീകരിച്ചത്. പ്രായാധിക്യം മൂലം ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണം. പാർക്കിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായിരുന്നു ഗുലാബോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |