തിരുവനന്തപുരം: താൻ കെ.എസ്.യു പ്രസിഡന്റായിരുന്നപ്പോഴും അതിന് മുൻപും പിൻപും കൈക്കൊണ്ടിരുന്നത് ഗാന്ധിജിയുടെ അക്രമരഹിത മാർഗങ്ങൾ മുറുകെപ്പിടിക്കുന്ന നിലപാടായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ്.
ഇടുക്കി എൻജിനിയറിംഗ് കോളേജിലെ കൊലപാതകത്തെ അപലപിക്കുന്നതാണ് പോസ്റ്റ്. കെ.എസ്.യു പ്രവർത്തകരാണ് കലാലയങ്ങളിൽ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് എന്ന് വിശദീകരിക്കാനാണ് ചെന്നിത്തല ഇത്തരത്തിലൊരു പരാമർശം നടത്തിയതെങ്കിലും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ശൈലിയോടുള്ള കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ വിയോജിപ്പിന്റെ പശ്ചാത്തലത്തിൽ ഇത് വ്യാഖ്യാനിക്കപ്പെട്ടതോടെ പാർട്ടി കേന്ദ്രങ്ങളിൽ ചൂടുപിടിച്ച ചർച്ചയായി.
ഇടുക്കി എൻജിനിയറിംഗ് കോളേജിലെ കൊലപാതകം അപലപനീയമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കേരളത്തിൽ അക്രമരാഷ്ട്രീയത്തിന് ഏറ്റവുമധികം ഇരയായത് കോൺഗ്രസ് പ്രവർത്തകരാണ്. കലാലയങ്ങളിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് കെ.എസ്.യു പ്രവർത്തകരാണ്. തിരിച്ചടിക്കാൻ കഴിവ് ഇല്ലാത്തതുകൊണ്ടല്ല കെ.എസ്.യു പ്രവർത്തകർ അങ്ങനെ ചെയ്യാത്തത്. താൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സമയത്തും അതിനു മുമ്പും പിമ്പും കൈക്കൊണ്ട നിലപാട് ഗാന്ധിജിയുടെ അക്രമരഹിതമാർഗങ്ങൾ മുറുകെപ്പിടിക്കുന്നതായിരുന്നു. ഈ നിലപാട് തുടരുന്നതുകൊണ്ടാണ് കെ.എസ്.യു പ്രവർത്തകർ തിരിച്ച് അക്രമങ്ങൾ അഴിച്ചു വിടാത്തത്. ഇടുക്കി സംഭവത്തിന്റെ പേരിൽ സി.പി.എമ്മും എസ്.എഫ്.ഐ പ്രവർത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങൾ സി.പി.എമ്മിന്റെ തനിനിറം തുറന്നു കാട്ടുകയാണ്. കോൺഗ്രസിന്റെ കൊടികൾ നിങ്ങൾക്ക് പിഴുതെറിയാം. ഇതെല്ലാം കണ്ടിരിക്കുന്ന ജനം നിങ്ങളെ കേരളത്തിൽനിന്ന് പിഴുതെറിയുമെന്നും ചെന്നിത്തല പറഞ്ഞു.
സുധാകരനെതിരായ സി.പി.എം പരാമർശങ്ങൾ ബോധപൂർവം: ചെന്നിത്തല
ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരായ സി പി എം ആരോപണം ബോധപൂർവമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. താൻ കെ.എസ്.യു പ്രസിഡന്റായിരിക്കെ ഗാന്ധിമാർഗമാണ് അവലംബിച്ചിട്ടുള്ളതെന്ന ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ് കോൺഗ്രസിനകത്ത് പലവിധ വ്യാഖ്യാനങ്ങൾക്കിടയാക്കിയതോടെയാണ് സുധാകരനെ ശക്തമായി പിന്തുണച്ചുള്ള പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയത്.
കൊലപാതക രാഷ്ടീയത്തെ കോൺഗ്രസ് ഒരിക്കലും പ്രോത്സഹിപ്പിച്ചിട്ടില്ല. എന്നിട്ടും സുധാകരനെതിരെ തരംതാഴ്ന്ന തരത്തിലുള്ള സി.പി.എം നേതാക്കളുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ല. സുധാകരനെതിരായ ആരോപണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇതുകൊണ്ടൊന്നും സുധാകരന്റെ വായടപ്പിക്കാമെന്നു സി.പി.എം കരുതേണ്ട. എതിരാളികളെ കൊന്നു തള്ളുമ്പോൾ അപലപിക്കാൻ പോലും തയ്യാറാകാത്ത മുഖ്യമന്ത്രി നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാക്കളാണ് തങ്ങളെന്ന ബോദ്ധ്യത്തോടെ വേണം സുധാകരനെതിരായ പരാമർശങ്ങൾ നടത്താൻ. വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ പൊലീസ് സത്യസന്ധമായി അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണം. കൊലപാതകത്തിന്റെ മറവിൽ കോൺഗ്രസ്, യു.ഡി.എഫ് നേതാക്കൾക്കും ഓഫീസുകൾക്കും നേരെയുള്ള ആക്രമണങ്ങൾ എരിതിയിൽ എണ്ണ ഒഴിക്കുന്നതിനേ സഹായിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |