തിരുവനന്തപുരം: രണ്ടു വരി തെറ്റില്ലാതെ എഴുതാനറിയാത്തയാളെന്ന് പരസ്യമായി ഗവർണർ കുറ്റപ്പെടുത്തിയ കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ളയ്‌ക്കെതിരെ ഗവർണർ നടപടിയെടുത്തേക്കുമെന്ന് സൂചന.
രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാനുള്ള ഗവർണറുടെ നിർദ്ദേശം ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് യോഗം വിളിക്കാതെ, സിൻഡിക്കേറ്റംഗങ്ങളോട് സംസാരിച്ചപ്പോൾ അവർ നിരസിച്ചെന്ന് വി.സി കത്ത് നൽകിയത് ഗുരുതരമായ വീഴ്ചയാണെന്ന് രാജ്ഭവൻ വിലയിരുത്തുന്നു. ചുമതലയിൽ വീഴ്ച വരുത്തിയതിന് വി.സിയെ സസ്‌പെൻഡ് ചെയ്യാൻ നിയമനാധികാരിയായ ചാൻസലർക്ക് അധികാരമുണ്ട്. ചാൻസലറായി താൻ ഇനി തുടർന്നാൽ കടുത്ത നടപടിയെടുക്കുമെന്നും, ഇപ്പോൾ നടക്കുന്നതൊന്നും സഹിക്കാനാവില്ലെന്നും ഗവർണർ പറഞ്ഞിട്ടുണ്ട്. അത്തരമൊരു കടുത്ത നടപടിയിലേക്ക് ഗവർണർ നീങ്ങുമെന്നാണ് സൂചന.
സർവകലാശാലകളുടെ തലവനായ ചാൻസലർക്ക് അടിയന്തര ഘട്ടത്തിൽ സർവകലാശാലയിലെ ഏത് അധികാരിയെയും സസ്‌പെൻഡ് ചെയ്യാനും പിരിച്ചുവിടാനും അധികാരമുണ്ട്. പെരുമാറ്റദൂഷ്യമോ അഴിമതിയോ കെടുകാര്യസ്ഥയോ കണ്ടെത്തിയാൽ വൈസ്ചാൻസലറെയും പ്രോ വൈസ്ചാൻസലറെയും ചുമതലയിൽ നിന്ന് നീക്കാം. ചാൻസലറുടെ വാക്കാലുള്ള നിർദ്ദേശം പോലും അനുസരിക്കാൻ വി.സി ബാദ്ധ്യസ്ഥനാണ്. എന്നിട്ടും, ബാഹ്യപ്രേരണയാൽ സിൻഡിക്കേറ്റ് യോഗം വിളിക്കാൻ വി.സി തയ്യാറായില്ല.
വൈസ്ചാൻസലർ മഹാദേവൻപിള്ള തനിക്കു നൽകിയ കത്ത് സർവകലാശാലയ്ക്കു തന്നെ നാണക്കേടുണ്ടാക്കിയെന്നും, രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയാത്ത വ്യക്തി എങ്ങനെ വൈസ് ചാൻസലറായി തുടരുമെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വിദ്യാഭ്യാസമുള്ള ഒരാൾക്ക് ഇങ്ങനെ എഴുതാനാകുമെന്നു വിശ്വസിക്കുന്നില്ല. ഏതാനും വരികൾ എഴുതാൻ അറിയല്ലെന്ന് മാത്രമല്ല, എങ്ങനെ സംസാരിക്കണമെന്നു പോലും വി.സിക്ക് അറിയില്ലെന്ന് ഗവർണർ കുറ്റപ്പെടുത്തി.
അതേസമയം തൻെറ ഭാഗത്ത് നിന്നുമുണ്ടായ പിഴവിനെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം വിസി രംഗത്ത് വന്നിരുന്നു. "ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിംഗും തെറ്റാതിരിക്കാൻ ഞാൻ പരമാവധി ജാഗരൂകനാണ്. മനസ് പതറുമ്പോൾ കൈ വിറച്ചു പോവുന്ന സാധാരണത്വം ഒരു കുറവായി ഞാൻ കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരണത്തിനില്ല". എന്നായിരുന്നു യൂണിവേഴ്സിറ്റിയുടെ ലെറ്റർ ഹെഡിൽ വി സിയുടെ ന്യായീകരണം.
എ ജിയുടെ കാര്യത്തിലും സസ്‌പെൻസ്
സർക്കാരിന്റെ തലവനായ താൻ നിയമിച്ച അഡ്വക്കേറ്റ് ജനറൽ, കണ്ണൂർ വി.സി പുനർനിയമനത്തിൽ തന്നെ
തെറ്റിദ്ധരിപ്പിച്ചെന്നാണ് ഗവർണറുടെ നിലപാട്.
ഹൈക്കോടതിയിൽ കേസുണ്ടായപ്പോൾ ചാൻസലർക്കുവേണ്ടി ഹാജരാകില്ലെന്ന് എ.ജി നിലപാടെടുത്തു. എ.ജി ഇപ്പോഴും ഗവർണർ ഏൽപ്പിച്ച വിശ്വാസ പ്രകാരമാണോ പദവിയിൽ തുടരുന്നത്?
ഗവർണർ അനുവദിക്കുന്ന കാലയളവിലേ എ.ജിക്ക് ആ സ്ഥാനത്ത് തുടരാനാവൂ എന്ന വാക്കുകളിലൂടെ, കടുത്ത നടപടികളിലേക്ക് കടക്കുമെന്ന സൂചനയാണ് ഗവർണർ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |