തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂര്‍ പത്ത്, പത്തനംതിട്ട എട്ട്, എറണാകുളം ഏഴ്, കൊല്ലം ആറ്, മലപ്പുറം ആറ്, കോഴിക്കോട് അഞ്ച്, പാലക്കാട് രണ്ട്, കാസര്‍ഗോഡ് രണ്ട്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഇവരിൽ 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും അഞ്ച് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഒൻപത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം ജില്ലയിലെ മൂന്ന് പേർക്കും ആലപ്പുഴയിലെ ആറ് പേർക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ മൂന്ന് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 480 ആയി. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആറ് പേരാണ് എത്തിയത്.
അതേസമയം, കൊവിഡ് ക്ലസ്റ്ററുകള്‍ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ സ്വകാര്യ നഴ്‌സിംഗ് കോളേജിൽ ഒമിക്രോണ്‍ ക്ലസ്റ്റർ രൂപപ്പെട്ടത് ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നില്ല. ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എല്ലാ സ്ഥാപനങ്ങളും കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |