ആലപ്പുഴ: കനാലുകളിലെ പോള വാരൽ വരുമാന മാർഗമാകുന്നു. പോളയുടെ തണ്ട് ഉണക്കി കയറ്റിയയ്ക്കുന്നതിന് നിശ്ചിത തുക ഈടാക്കി വരുമാനം ലഭിക്കത്തക്കവിധം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നഗരസഭയുടെ പ്രോജക്ടിന് തുടക്കമായി. ഇതോടെ ഹരിത കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ പദ്ധതി ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശസ്ഥാപനമായി ആലപ്പുഴ നഗരസഭ മാറി.
പ്രാഥമിക ഘട്ടമായി മട്ടാഞ്ചേരി പാലം മുതൽ കൊമ്മാടി പാലം വരെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ ഹെൽത്ത് സർക്കിളുകൾ സംയുക്തമായി ഈ ഭാഗങ്ങൾ ഇന്നലെ ശുചീകരിച്ചു. നഗരസഭാദ്ധ്യക്ഷ സൗമ്യാരാജ് പദ്ധതിക്ക് തുടക്കം കുറിച്ചു. കൗൺസിലർ ഹെലൻ ഫെർണാണ്ടസ്, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്. രാജേഷ്, നഗരസഭ ഹെൽത്ത് ഇസ്‌പെക്ടർ പി. സുമേഷ്, അനീസ്, ടെൻഷി സെബാസ്റ്റ്യൻ, ജാൻസി, ഉദ്യോഗസ്ഥരായ സിക്സ്റ്റസ് പ്രിൻസ്, ഗിരീഷ്, ഹരിത കേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ രേഷ്മ എന്നിവർ സംസാരിച്ചു.
പോള പണം തരുന്ന വഴി
1. പോളയിൽ നിന്ന് ബാഗ്, പ്ലേറ്റ് തുടങ്ങിയവ നിർമ്മിക്കാം
2. പദ്ധതി തമിഴ്നാട്ടിൽ കുടിൽ വ്യവസായം
3. ഹരിത കേരളാ മിഷനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് വിവരം കൈമാറിയത്
4. ആലപ്പുഴ നഗരസഭ ആദ്യം തന്നെ പദ്ധതി ഏറ്റെടുത്തു
5. ആലപ്പുഴയിൽ നിന്നുള്ള ലോഡ് മധുരയിലെ കമ്പനിയിലേക്ക് കയറ്റിയയ്ക്കും
6. കനാൽക്കരയിലെ ആറ് വാർഡുകളിൽ നിന്നായി 20 തൊഴിലാളികളെയാണ് നിയോഗിച്ചിരിക്കുന്നത്
7. ഉണക്കിയ പോള ലോഡ് തികയുന്ന മുറയ്ക്ക് കമ്പനിക്ക് കൈമാറും
ഒരു കിലോ ഉണങ്ങിയ പോളത്തണ്ടിന് ₹ 15 രൂപ
വേര് വളമാക്കാം
ഉണക്കിയെടുക്കുന്ന പോളത്തണ്ടുപയോഗിച്ച് കരകൗശല വസ്തുക്കളും സംസ്‌കരിക്കാവുന്ന പ്ലെയിറ്റുകളും ഗ്ലാസുകളും നിർമ്മിക്കാം. വേര്, ഇല എന്നിവ പച്ചചാണകവുമായി ചേർത്ത് വളമാക്കി നഗരസഭയുടെ പൂ കൃഷിക്ക് ഉപയോഗിക്കും. കനാൽക്കരയിൽ കുറ്റിമുല്ലകളും അരളിച്ചെടികളും നട്ടുതുടങ്ങി.
""
പോളയ്ക്ക് ലഭിക്കുന്ന പ്രതിഫലം തൊഴിലാളികൾക്ക് വീതിച്ച് നൽകും. ഇടനിലക്കാരുടെ റോളാണ് നഗരസഭ വഹിക്കുന്നത്. മറ്റ് പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
സൗമ്യാരാജ്, നഗരസഭാദ്ധ്യക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |