കൊച്ചി: ജുവലറികളിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങിയ ബില്ലുമായി നേരിട്ട് ഹാജരാകാൻ ഉപഭോക്താക്കൾക്ക് സമൻസ് അയയ്ക്കുന്ന വിചിത്ര നടപടിയുമായി സംസ്ഥാന ജി.എസ്.ടി വകുപ്പ്. ഐ.പി.സി ചട്ടം ചൂണ്ടിക്കാട്ടിയാണ് സമൻസ് നൽകുന്നത്. ഇത് സ്വർണ വ്യാപാര മേഖലയെ തകർക്കാനാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
സ്വർണക്കടയിലെ പരിശോധനയ്ക്കിടെ ബില്ലിൽ പൊരുത്തക്കേട് കണ്ടാൽ ഉപഭോക്താവിന് ആദ്യം കത്തോ തുടർന്ന് നോട്ടീസോ നൽകി വിശദീകരണം തേടാമെന്ന് നികുതി വിദഗ്ദ്ധർ പറയുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അവസാനവഴിയായി മാത്രം ബില്ലുമായെത്താൻ സമൻസ് അയയ്ക്കാം. എന്നാൽ, ജി.എസ്.ടി ഉദ്യോഗസ്ഥർ ആദ്യമേ സമൻസ് നൽകി വിരട്ടുകയാണ്.
2017ലെ കേന്ദ്ര ജി.എസ്.ടി ചട്ടത്തിലെ സെക്‌ഷൻ 70, ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി) ചട്ടം 1860ലെ സെക്‌ഷൻ 193, 228 എന്നിവ പ്രകാരമാണ് സമൻസ്. ഹാജരായില്ലെങ്കിൽ ഐ.പി.സി ചട്ടം 1860ലെ സെക്‌ഷൻ 174, 175 വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണെന്നും സമൻസിലുണ്ട്. എറണാകുളം പെരുമാനൂരിലുള്ള എസ്.ജി.എസ്.ടി ഓഫീസിലാണ് ഹാജരാകേണ്ടത്.
`ഉപഭോക്താക്കൾക്ക് സമൻസ് അയയ്ക്കുന്നത് സ്വർണാഭരണ വിപണിയെ തകർക്കും. മറ്റെങ്ങുമില്ലാത്ത നടപടിയാണിത്.'
- അഡ്വ.എസ്. അബ്ദുൽനാസർ,
ട്രഷറർ,ഓൾ കേരള ഗോൾഡ്
ആൻഡ് സിൽവർ മർച്ചന്റ്‌സ്
അസോസിയേഷൻ
ബില്ല് കൃത്യമെങ്കിൽ ഹാജരാകേണ്ട
മുൻകൂർ ബുക്ക് ചെയ്‌തതും വാങ്ങിയതുമായ സ്വർണാഭരണത്തിന്റെ ബില്ലിൽ പൊരുത്തക്കേട് കാണുന്നവർക്കാണ് സമൻസ് അയയ്ക്കുന്നതെന്നാണ് ജി.എസ്.ടി വകുപ്പിന്റെ വാദം. ബില്ല് കൃത്യമെങ്കിൽ ഫോണോ ഇ-മെയിലോ വഴി ജി.എസ്.ടി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കാം. നേരിട്ട് ഹാജരാകേണ്ടതില്ല.
50,000 കോടി രൂപ
2019-20ൽ കേരളത്തിലെ സ്വർണ്ണാഭരണ വിറ്റുവരവ്
853 കോടി രൂപ
സംസ്ഥാന സർക്കാർ ജി.എസ്.ടിയായി നേടിയത്
3%
സ്വർണത്തിന്റെ ജി.എസ്.ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |