കൊച്ചി: പ്രശസ്ത കവിയും പുരോഗമന കലാസാഹിത്യ സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എസ്. രമേശൻ (69) അന്തരിച്ചു. ഇന്നലെ പുലർച്ചെ പച്ചാളം എസ്.ആർ.എം. ക്രോസ് റോഡിലെ വീടായ യമുനയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ലിസ്സി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ എട്ടിന് വീട്ടിലും 11ന് എറണാകുളം ടൗൺ ഹാളിലും പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും.
സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ, ഗ്രന്ഥാലോകം സാഹിത്യ മാസിക ചീഫ് എഡിറ്റർ, എറണാകുളം പബ്ലിക് ലൈബ്രറി പ്രസിഡന്റ്, കേരള ഗ്രന്ഥശാലാ സംഘം നിർവാഹക സമിതി അംഗം തുടങ്ങിയ പദവികൾ വഹിച്ചു.
ടി.കെ. രാമകൃഷ്‌ണൻ സാംസ്‌കാരിക മന്ത്രിയായിരിക്കെ 1996 മുതൽ 2001 വരെ സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
ഇ.എം.എസ് പഠന ഗവേഷണകേന്ദ്രം, പി.ജെ. ആന്റണി ഫൗണ്ടേഷൻ, ടി.കെ. രാമകൃഷ്‌ണൻ കൾച്ചറൽ സെന്റർ എന്നിവയുടെ രൂപീകരണത്തിന് മുൻകൈയെടുത്തു.
വൈക്കം സ്വദേശിയായ രമേശൻ 1970ൽ മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായാണ് എറണാകുളത്തെത്തുന്നത്. ബിരുദ, ബിരുദാനന്തര പഠനത്തിനിടെ രണ്ടു വട്ടം കോളേജ് ചെയർമാനായി. പിന്നീട് എറണാകുളം ഗവ. ലാ കോളേജിൽ ചേർന്നു.
ശിഥില ചിത്രങ്ങൾ, മല കയറുന്നവർ, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ, കലുഷിത കാലം, കറുത്ത കുറിപ്പുകൾ, തെരുവിൽ നനഞ്ഞു തീരുന്ന പ്രതിമകൾ, എസ്. രമേശന്റെ കവിതകൾ എന്നിവയാണ് പ്രധാന കൃതികൾ.
ചെറുകാട് അവാർഡ്, ശക്തി അവാർഡ്, കേരള സാഹിത്യ അക്കാഡമിയുടെ 2015 ലെ അവാർഡ്, ഫൊക്കാന പുരസ്കാരം, മൂലൂർ അവാർഡ്, ആശാൻ പുരസ്കാരം തുടങ്ങിയവ ലഭിച്ചു.
1981ൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായി സർവീസിൽ കയറി. 2007ൽ അഡിഷണൽ ഡെവലപ്മെന്റ് കമ്മിഷണർ തസ്തികയിൽ വിരമിച്ചു.
കൊല്ലം എസ്.എൻ കോളേജ് പ്രൊഫസറായിരുന്ന ഡോ. ടി.പി. ലലയാണ് ഭാര്യ. മക്കൾ: ഡോ. സൗമ്യ രമേശ് (ഗവ. ആയുർവേദ ആശുപത്രി, ചേരാനല്ലൂർ), സന്ധ്യാ രമേശ്.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി. രാജേഷ്, മന്ത്രി സജി ചെറിയാൻ തുടങ്ങിയവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |