പ്രത്യയശാസ്ത്ര പ്രശ്നങ്ങളുണ്ട്
തിരുവനന്തപുരം: അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശക്തികളുടെ മേധാവിത്വം ചോദ്യം ചെയ്യാനുതകുന്ന തരത്തിൽ ചൈന ശക്തി പ്രാപിച്ചതിനാൽ ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ ഉപയോഗിച്ച് ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പാർട്ടി കോട്ടയം ജില്ലാ സമ്മേളനത്തിൽ പറഞ്ഞതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുത്ത്.
സോഷ്യലിസ്റ്റ് രാഷ്ട്രമെന്ന നിലയ്ക്ക് സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ ചൈന തയ്യാറാകുന്നില്ലെന്ന് 2012ലെ കോഴിക്കോട് പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്രപ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അവിടെ തന്നെയാണിപ്പോഴും പാർട്ടി നിൽക്കുന്നതെന്നും പിണറായി വ്യക്തമാക്കി. സി.പി.എം തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലൊക്കെ നീതിയുക്തമായി ഇടപെടാനാകുമെന്ന് ചൈന തെളിയിച്ചിട്ടുണ്ട്. ഇത്തരം നേട്ടങ്ങൾ ചൈന കൈവരിക്കുമ്പോഴും ദൗർബല്യങ്ങളുണ്ടെന്ന് സമ്മതിക്കാനവർ തയ്യാറായിട്ടുണ്ട്. അസമത്വവും അഴിമതിയും പോലുള്ള പ്രശ്നങ്ങൾ വല്ലാതെ അലട്ടുന്നുവെന്ന് അവർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നത്തെ ആഗോള സാഹചര്യത്തിൽ സാമ്രാജ്യത്വത്തിന് തങ്ങളാണ് ബദലെന്നും പറഞ്ഞ് ഇസ്ലാമിക തീവ്രവാദം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇസ്ലാമിക തീവ്രവാദം അമേരിക്കയുടെ സൃഷ്ടിയാണ്. അമേരിക്കയുടെ കൊടുംചതി മൂലമാണ് അഫ്ഗാനിസ്ഥാനിൽ താലിബൻ വീണ്ടും അധികാരം പിടിച്ചെടുത്തത്. മുല്ലപ്പൂ വിപ്ലവം പോലെ പലതും ലോകത്ത് അരങ്ങേറിയെങ്കിലും അവയ്ക്കൊന്നും നിലവിലെ വ്യവസ്ഥകളെ മാറ്റാനായിട്ടില്ല. ബദൽ മുന്നോട്ടു വയ്ക്കാനാവാത്ത ഒരു പ്രക്ഷോഭത്തിനും വ്യവസ്ഥകൾ മാറ്റാനാവില്ലെന്നും പിണറായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |