ന്യൂഡൽഹി:നമ്മുടെ അതിർത്തികളിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ ആര് ശ്രമിച്ചാലും ഇന്ത്യൻ സൈന്യം അതിവേഗം ശക്തമായി പ്രതികരിക്കുമെന്ന് കരസേനാ മേധാവി ജനറൽ എം.എം നരവനെ പറഞ്ഞു. സ്വന്തം കരുത്ത് നൽകുന്ന ആത്മവിശ്വാസത്തിൽ നിന്നാണ് ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നതെന്നും അതിർത്തിയിൽ ചൈനയുമായുണ്ടായ സംഘർഷം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ഇന്നലെ കരസേനാ ദിനത്തിൽ നടന്ന പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു ജനറൽ നരവനെ.
രാജ്യത്തിന്റെ അതിർത്തികളിലെ തൽസ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള ഒരു ശ്രമവും ഇന്ത്യൻ സൈന്യം അനുവദിക്കില്ല. മുമ്പ് കണ്ടത് പോലെ കൃത്യമായി ഞങ്ങൾ പ്രതികരിക്കും. ഇന്ത്യ - ചൈന സൈനികർ തമ്മിൽ പാംഗോങ് നദിക്കരയിൽ സംഘർഷമുണ്ടായ ശേഷം 14 വട്ടം ചർച്ചകൾ നടത്തി. പടിഞ്ഞാറെ അതിർത്തിയിലെ നിയന്ത്രണരേഖ മികച്ച നിലയിലാണ്. പക്ഷേ പാക്കിസ്ഥാൻ ഇപ്പോഴും ഭീകരരുടെ അഭയ കേന്ദ്രമാണ്. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം ആക്രമിക്കാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ കഴിവ് തെളിയിച്ചതാണ്. അതിർത്തി മേഖലകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഭീകരപ്രവർത്തനം തടയാൻ സൈന്യം ജാഗ്രത പുലർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ എം.എം നരവനെയോടൊപ്പം നാവിക സേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി എന്നിവരും ദേശീയ യുദ്ധസ്‌മാരകത്തിൻ ആദരാഞ്ജലി അർപ്പിച്ചു.
കരസേനയിൽ വനിതകളേയും പൈലറ്റുമാരാക്കും
കരസേനയിൽ പൈലറ്റുമാരായി വനിതകൾക്കും അവസരം നൽകുമെന്ന് കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ ഉറപ്പു നൽകി. ഈ വർഷം എൻ.ഡി.എയിൽ വനിതാ കേഡറ്റുകളും ഉൾപ്പെടുത്തും. വനിതകൾക്ക് തുല്യ അവസരം നൽകുന്നതിന് സൈന്യം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്കുകൾ മതിയാവില്ല :പ്രധാനമന്ത്രി
രാജ്യസുരക്ഷയ്ക്ക് സൈനികർ നൽകിയ അമൂല്യമായ സംഭാവനകളോട് വാക്കുകൾ കൊണ്ട് നീതി പുലർത്താനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേനാ ദിന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ സൈന്യം ധീരതയ്ക്കും പ്രൊഫഷണലിസത്തിനും പേര് കേട്ടതാണ്. അതിർത്തികളിൽ ശത്രുക്കളെ നേരിടുന്നതിലും പ്രകൃതി ദുരന്തങ്ങളിലും വിദേശങ്ങളിലെ സമാധാന ദൗത്യങ്ങളിലും ഇന്ത്യൻ സൈന്യത്തിന്റെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. സൈനികർക്കും കുടുംബാംഗങ്ങൾക്കും വിമുക്തഭടന്മാർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |