തിരുവനന്തപുരം: ചൈനയിൽ മഴ പെയ്താൽ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ എന്നത് സാധൂകരിക്കുന്ന നിലപാടാണ് എസ്. രാമചന്ദ്രൻപിള്ളയുടേതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സെക്രട്ടേറിയറ്റിന് മുന്നിൽ മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും ചൈനയുമായി സംഘർഷം നിലനിൽക്കെ രാജ്യതാത്പര്യത്തേക്കാൾ ചൈനയുടെ താത്പര്യം ഉയർത്തിപ്പിടിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. ഇന്ത്യ-ചൈന യുദ്ധകാലത്ത് ഇ.എം.എസ് നടത്തിയ വിവാദ പ്രസ്താവനയ്ക്ക് സമാനമായ നീക്കമാണ് സി.പി.എം നേതൃത്വം നടത്തുന്നത്. ഇക്കാര്യത്തിൽ പാർട്ടി നയമെന്താണെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണോ സി.പി.എമ്മിനെ നിയന്ത്രിക്കുന്നതെന്നും വി.ഡി.സതീശൻ ചോദിച്ചു.
കെ-റെയിൽ വിരുദ്ധ സമരവുമായി മുന്നോട്ടു പോകും
കെ-റെയിൽ പദ്ധതിക്ക് വേണ്ടി നിയമവിരുദ്ധമായി കല്ലുപാകിയാൽ പിഴുതെറിയുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞിട്ടുണ്ട്. കെ-റെയിൽ എന്ന പേരിൽ കല്ലിടരുതെന്ന് ഹൈക്കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്. വായ്പ സംഘടിപ്പിച്ച് വൻതുക കൊള്ളയടിക്കാനായി തട്ടിക്കൂട്ടിയ പദ്ധതി ജനങ്ങളെ കബളിപ്പിക്കാനാണ്. പദ്ധതിക്കെതിരെ സമരവുമായി മുന്നോട്ടുപോകും. 75 ലക്ഷം ടൺ പാറ ആവശ്യമുള്ള വിഴിഞ്ഞം പദ്ധതിക്ക് 13 ടൺ പാറ മാത്രമേ ലഭിച്ചിട്ടുള്ളൂ. അങ്ങനെയിരിക്കെ കെ-റെയിലിന് പാറ കണ്ടെത്തുന്നത് എങ്ങനെയാണ്. സി.പി.എം സമ്മേളനങ്ങൾ കഴിഞ്ഞാൽ മാത്രമേ കൊവിഡ് നിയന്ത്രണം കൊണ്ടുവരികയുള്ളൂ. അതോടെ കൊവിഡ് നിരക്ക് കുത്തനേ ഉയരും. അഞ്ചുപേരെ വച്ച് യു.ഡി.എഫ് സമരം നടത്തിയപ്പോൾ കേസെടുത്തു. സി.പി.എമ്മുകാർ 500 പേരായാലും കേസില്ല. കൊവിഡ് മാനദണ്ഡങ്ങൾ പറഞ്ഞ് ഭയപ്പെടുത്താൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുമായുള്ളത് സൗന്ദര്യപ്പിണക്കം
ഗവർണറും സർക്കാരും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ഇരുവരും തമ്മിലുണ്ടായിരുന്നത് സൗന്ദര്യപ്പിണക്കം. ഗവർണറുമായി ഒത്തുതീർപ്പിലെത്തിയോ എന്നതല്ല പ്രശ്‌നം, കണ്ണൂർ വി.സി.യുടെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. നിയമവിരുദ്ധമായിരുന്നു വി.സി നിയമനമെന്ന് ബോദ്ധ്യമുണ്ടെങ്കിൽ അത് റദ്ദാക്കണം. അല്ലെങ്കിൽ വി.സിയോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയോ പുറത്താക്കുകയോ ചെയ്യണം. പ്രതിപക്ഷം ഗവർണറെ ഉപദേശിച്ചതല്ലെന്നും ചാൻസലർ പദവിയുടെ ഉത്തരവാദിത്വം നിറവേറ്റാൻ ഗവർണർ തയ്യാറാകണമെന്നതാണ് പ്രതിപക്ഷ നിലപാടെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
സി.പി.എമ്മിന് ഇപ്പോഴും ചോറ് ഇങ്ങും കൂറ് അങ്ങും :രമേശ് ചെന്നിത്തല
തിരുവനന്തപുരം: ചൈനയെ പ്രശംസിക്കുയും ഇന്ത്യയെ തള്ളിപ്പറയുകയും ചെയ്യുന്ന സി.പി.എം നേതാക്കളുടെ രീതി 'ചോറ് ഇങ്ങും കൂറ് അങ്ങു'മെന്ന അവരുടെ ദേശവിരുദ്ധ മനോഭാവത്തിന് തെളിവാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജനരോഷം ഭയന്നു മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പി.ബി അംഗം എസ്.രാമചന്ദ്രൻ പിള്ളയുടെ ചൈനീസ് സ്തുതിയെ തിടുക്കപ്പെട്ട് തിരുത്താൻ ശ്രമിച്ചത്. പക്ഷേ അത് കൊണ്ടു കാര്യമില്ല. സി.പി.എം നേതാക്കളുടെ ചൈനാ പ്രേമം ആദ്യമായല്ല പുറത്തു വരുന്നത്. രണ്ടു വർഷം മുൻപ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് പ്രസംഗിച്ചിരുന്നു.
അരുണാചൽ പ്രദേശിന്റെ അതിർത്തി ഗ്രാമങ്ങൾ കൈയേറാൻ ശ്രമിക്കുകയുും അയൽ രാജ്യങ്ങളിൽ ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന ചൈനയെയാണ് സി.പി.എം ഇപ്പോഴും ആരാധിക്കുന്നത്. എന്നിട്ടും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സി.പി.എമ്മിനെ ഗൗനിക്കുന്നു പോലുമില്ലെന്നതാണ് ഇതിലെ പരിഹാസ്യമായ വസ്തുതയെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |