കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അഡിഷണൽ സാക്ഷികളായി ബി.എസ്.എൻ.എൽ നോഡൽ ഓഫീസർ സത്യമൂർത്തി, നിലീഷ, കണ്ണദാസൻ, ഡി. സുരേഷ്, ഉഷ എന്നിവരെ വിസ്തരിക്കണമെന്നും പ്രതികളുടെ ഫോൺവിളികളുമായി ബന്ധപ്പെട്ട രേഖകളുടെ ഒറിജിനൽ വിളിച്ചു വരുത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. അതേസമയം, ചലച്ചിത്ര നിർമ്മാതാവ് ആന്റോ ജോസഫ്, വാസുദേവൻ, റഷീദ് എന്ന മനു എന്നിവരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം തള്ളി. നേരത്തെ ഈ ആവശ്യങ്ങൾ വിചാരണക്കോടതി തള്ളിയതിനെതിരെ പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ളിക് പ്രോസിക്യൂട്ടർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.
വിസ്താരവും അധികത്തെളിവ് ഹാജരാക്കലും പത്തു ദിവസത്തിനകം പൂർത്തിയാക്കണം. സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ചതിനാൽ പത്തു ദിവസത്തിനകം പുതിയ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കുകയോ ബദൽ സംവിധാനം ഏർപ്പെടുത്തുകയോ വേണം.
പ്രതികളായ മണികണ്ഠൻ, വി.പി. വിജീഷ്, ചാർളി തോമസ്, വടിവാൾ സലിം എന്നിവർ യഥാക്രമം നിലീഷ, കണ്ണദാസൻ, ഡി.സുരേഷ്, ഉഷ എന്നിവരുടെ പേരിലുള്ള മൊബൈലുകളാണ് ഉപയോഗിച്ചിരുന്നത്.
പ്രതികളുടെ ഫോൺവിളികളുമായി ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് വിചാരണക്കോടതിയിൽ ഹാജരാക്കിയിരുന്നത്. ഇത് അനുവദിക്കരുതെന്ന് പ്രതിഭാഗം വാദിച്ചതോടെയാണ് ഒറിജിനൽ രേഖകൾ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി നൽകിയത്.
വീണ്ടും സാക്ഷിവിസ്താരം വേണ്ട
നടിയെ ആക്രമിച്ചതറിഞ്ഞ് ആദ്യമെത്തിയവരിൽ ഒരാളാണ് ആന്റോ ജോസഫ്. തൃശൂരിലെ കിണറ്റിങ്കൽ ടെന്നീസ് ക്ളബ്ബിൽ ഷൂട്ടിംഗ് നടക്കുന്നതിനിടെ നടൻ ദിലീപിനെ പൾസർ സുനി വന്നു കണ്ടതിന് സാക്ഷിയാണ് വാസുദേവൻ. പൾസർ സുനിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സാക്ഷിയാണ് റഷീദ്. ഇവരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി നിഷേധിച്ചത് സിംഗിൾബെഞ്ച് ശരിവച്ചു. ഇവരെ വിസ്തരിച്ച് ഒരു വർഷത്തിനുശേഷമാണ് വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത്. മുഴുവൻ വിവരങ്ങളും പുറത്തു കൊണ്ടുവരാനായില്ലെന്ന പേരിൽ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി.
ആ വി.ഐ.പി ശരത്?
കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് കൈമാറിയ 'വി.ഐ.പി' ദിലീപിന്റെ അടുത്ത സുഹൃത്തും ആലുവയിലെ സൂര്യാ ഹോട്ടൽ-ട്രാവൽസ് ഉടമയുമായ ശരത് ജി. നായരാണെന്ന് സൂചന. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദസാമ്പിളുകളാണ് അന്വേഷണ സംഘത്തെ ശരത്തിലേക്ക് എത്തിച്ചത്. ഈ വിവരം ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
ശരത് ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രണ്ടു തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ദിലീപുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ശരത്, ദിലീപിന്റെ ബിസിനസ് പങ്കാളിയുമാണെന്ന് സംശയിക്കുന്നു. ശരത്തിന് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും ഇടത്-വലത് മുന്നണികളിൽ പിടിപാടുണ്ടെന്നുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ഇരുമുന്നണികളിലെയും രണ്ട് പ്രമുഖ നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഇയാളുടെ ശബ്ദസാമ്പിൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. വീണ്ടും ശബ്ദം ശേഖരിക്കാനായി ശ്രമിച്ചെങ്കിലും ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിൽ കഴിയവേ ശരത്ത് സന്ദർശിച്ചിട്ടുണ്ട്. ദിലീപിന്റെ യാത്രകളിൽ ഒപ്പം ഉണ്ടാകാറുമുണ്ട്. സാധാരണ കുടുംബത്തിലെ അംഗമായ ശരത്തിന്റെ ബിസിനസ് വളർച്ച ആരെയും ആശ്ചര്യപ്പെടുത്തും വിധമായിരുന്നു. 25ഓളം ടൂറിസ്റ്റ് ബസുകൾ ഇയാൾക്കുണ്ട്. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകൾ തന്നെയാണ് ശരത്തിലേക്ക് സംശയമുന നീളാൻകാരണം. വധഗൂഢാലോചന കേസിലെ ആറാം പ്രതിയാണ് വി.ഐ.പി.
ശരത്തിന്റെയും സുരാജിന്റെയും
വീട്ടിൽ റെയ്ഡ്
ശരത് ജി. നായരുടെയും ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെയും വീട്ടിൽ ക്രൈംബ്രാഞ്ചിന്റെ മിന്നൽ പരിശോധന. ആലുവ-പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റൂട്ടിൽ തോട്ടുംമുഖത്ത് സമീപം കല്ലുങ്കൽ ലൈനിലെ ശരത്തിന്റെ വീട്ടിൽ ഇന്നലെ വൈകിട്ട് 3.30ഓടെയാണ് പരിശോധന ആരംഭിച്ചത്. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ നായരുടെ നേതൃത്വത്തിൽ അഞ്ച് മണിക്കൂറിലധികം പരിശോധന നടത്തി. ശരത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. രാത്രിയോടെയാണ് സുരാജിന്റെ എറണാകുളത്തെ ഫ്ലാറ്റിൽ റെയ്ഡ് നടത്തിയത്.
ദിലീപ് കേസ്: മുൻകൂർ ജാമ്യം
തേടി ശരത് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപിന്റെ സുഹൃത്തും ഹോട്ടലുടമയുമായ ആലുവ കല്ലുങ്കൽ ലെയിനിൽ ശരത് ഹൈക്കോടതിയിൽ ഹർജി നൽകി.
25 വർഷത്തിലേറെയായി തനിക്ക് ദിലീപുമായി അടുപ്പമുണ്ടെന്ന് ഹർജിയിൽ ശരത് പറയുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായപ്പോഴും പിന്നീട് ജാമ്യത്തിലിറങ്ങിയപ്പോഴുമൊക്കെയുള്ള ചാനൽ ദൃശ്യങ്ങളിൽ താനും ഉൾപ്പെട്ടിട്ടുണ്ട്. ദിലീപുമായി അടുപ്പമുണ്ടെന്ന കാരണത്താൽ തനിക്കും കേസിൽ പങ്കുണ്ടെന്ന തരത്തിൽ അന്വേഷണ ഉദ്യോഗസ്ഥനും ക്രൈംബ്രാഞ്ചും ചേർന്ന് ജനങ്ങളെയും അധികൃതരെയും വഴി തെറ്റിക്കുകയാണ്.
അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസ്, ദിലീപിനെ സഹായിക്കുന്നവരെ ഭീഷണിപ്പെടുത്തി അകറ്റാനും വിചാരണ വൈകിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടർന്നാണ് ഇത്തരമൊരു നടപടിയെന്നും ഹർജിയിൽ ആരോപിക്കുന്നു.
മാദ്ധ്യമങ്ങളെ വിലക്കണമെന്ന്
ദിലീപിന്റെ ഹർജി
കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിവരങ്ങൾ വിചാരണ പൂർത്തിയാകുന്നതുവരെ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് എട്ടാം പ്രതി നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. മാദ്ധ്യമ വിചാരണയ്ക്ക് വഴിയൊരുക്കുന്ന വിധത്തിൽ കേസിന്റെ വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കാൻ വിചാരണക്കോടതി 2018 ജനുവരി 17ന് അന്വേഷണ ഉദ്യോഗസ്ഥനോടു നിർദ്ദേശിച്ചിരുന്നു. വിചാരണാ നടപടികൾ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് 2020 മാർച്ച് 19നു ഉത്തരവും നൽകി. ഇതു ലംഘിച്ചാണ് മാദ്ധ്യമങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ പ്രസിദ്ധീകരിച്ചതെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകും മുമ്പ് തനിക്കെതിരായി റിപ്പോർട്ടിലുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ഹർജിയിൽ പറയുന്നു. തനിക്കെതിരെ ജനങ്ങളിൽ മുൻവിധിയുണ്ടാക്കാനാണ് ശ്രമം.
അന്വേഷണ ഉദ്യോഗസ്ഥനെ കഴിഞ്ഞ ഡിസംബർ 29നു വിസ്തരിക്കാൻ നിശ്ചയിച്ചിരിക്കേയാണ് ഡിസംബർ 25 ന് പുതിയ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാർ ടി.വി ചാനലിലൂടെ രംഗത്തെത്തിയത്. ഇതിലൂടെ അന്വേഷണ ഉദ്യോഗസ്ഥൻ സ്പോൺസർ ചെയ്ത മാദ്ധ്യമ വിചാരണയ്ക്ക് താൻ വിധേയനാവുകയാണെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു. കേസ് വിവരങ്ങൾ പുറത്തു വിട്ട മാദ്ധ്യമങ്ങൾക്കെതിരെ നടപടി വേണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
ദിലീപിന്റെ മുൻകൂർ
ജാമ്യാപേക്ഷ
ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് ഉൾപ്പെടെ നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹർജിക്കാർ. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് ഹർജികൾ പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |