മലപ്പുറം: കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ വീണ്ടും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ എന്ന ആശങ്കയിൽ പ്രവാസികളുടെ തിരിച്ചുപോക്ക് കൂടിയതോടെ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നു മടങ്ങ് വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നെല്ലാം വർദ്ധനവുണ്ട്. നോൺസ്റ്റോപ്പ്, യാത്രാസമയം, തീയതി അനുസരിച്ച് നിരക്ക് കൂടും. കൊവിഡ് തരംഗം ഭയന്ന് പെട്ടെന്ന് ഗൾഫിലെത്താനാണ് പ്രവാസികളുടെ ശ്രമം. തിരിച്ച് യാത്രക്കാർ കുറവായതിനാൽ കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടും.
താരതമ്യേന കുറഞ്ഞ നിരക്ക് എയർ ഇന്ത്യയിലാണെങ്കിലും അതുതന്നെ ഏറെ കൂടുതലാണ്. പ്രവാസികൾ ഏറെയുള്ള സൗദിയിലെ റിയാദിലേക്ക് ഈ മാസം 21ന് 46,687 രൂപയാണ് കോഴിക്കോട് നിന്നുള്ള നിരക്ക്. അതേദിവസം റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് 17,688 രൂപ മതി. സൗദിയിലും യു.എ.ഇയിലുമാണ് ഗൾഫ് പ്രവാസികളിൽ ഏറെയും. ഇന്ത്യയിൽ കൊവിഡ് വർദ്ധിച്ചപ്പോൾ സൗദിയും യു.എ.ഇയും മാസങ്ങളോളം യാത്ര വിലക്കിയിരുന്നു. കൊവിഡ് ബാധിതരുടെ വലിയ വർദ്ധനവിൽ ഇരുരാജ്യങ്ങളും ആശങ്കയിലാണ്. വാക്സിനെടുക്കാത്തവർക്ക് യു.എ.ഇ വിദേശയാത്ര വിലക്കിയിട്ടുണ്ട്.
എയർ ഇന്ത്യ എക്സ്‌പ്രസിലെ നിരക്ക്
കോഴിക്കോട് - ദുബായ്: 16,962
ദുബായ് - കോഴിക്കോട്: 6,205
കൊച്ചി - അബുദാബി: 15,089
അബുദാബി - കൊച്ചി: 7,112
കോഴിക്കോട് - അൽഐൻ: 19,272
അൽഐൻ - കോഴിക്കോട് : 8,063
തിരുവനന്തപുരം - ഷാർജ: 18,664
ഷാർജ - തിരുവനന്തപുരം: 7,112
കോഴിക്കോട് - ദമാം: 41,987
ദമാം - കോഴിക്കോട് : 11,731
കൊച്ചി - ദോഹ: 21,857
ദോഹ- കൊച്ചി: 8,487
കൊച്ചി - മസ്ക്കറ്റ്: 36,191
മസ്ക്കറ്റ് - കൊച്ചി: 11,658
കണ്ണൂർ - കുവൈറ്റ്: 22,115
കുവൈറ്റ് - കണ്ണൂർ: 10,524
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |