നെടുമ്പാശേരി: വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതി നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. തിരുവനന്തപുരം ആറ്റുകാൽ കൽപാംകുളം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീലതയാണ് (42)പിടിയിലായത്. വസന്ത ജനാർദ്ദനൻ എന്ന പേരിലും വ്യാജ വിലാസത്തിലുമെടുത്ത പാസ്‌പോർട്ട് ഉപയോഗിച്ച് മുമ്പ് സൗദിയിലേക്ക് പോയ ഇവർ അവിടെ ജോലി ചെയ്തുവരികയായിരുന്നു. പിന്നീട് അവധിയിൽ നാട്ടിലെത്തിയശേഷം നെടുമ്പാശേരി വിമാനത്താവളംവഴി തിരികെ സൗദിയിലേക്ക് പോകാൻ എത്തിയപ്പോഴാണ് പിടിയിലായത്.
ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ചവറയിലെ വ്യാജവിലാസത്തിൽ ഇവർ വ്യാജപാസ്‌പോർട്ട് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ആൾമാറാട്ടത്തിന് യുവതിയുടെ പേരിൽ ചവറ പൊലിസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിന്നീട് ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇതേത്തുടർന്നാണ് ഇവർ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. ചവറ സി.ഐ എ. നിസാമുദീന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘത്തിന് യുവതിയെ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |